Thursday, August 28, 2008

റംസാനിന്റെ സന്ദേശം

റംസാന്‍- മുസ്ലിം സമൂഹത്തിന് ഏറ്റവും പുണ്യമാക്കപ്പെട്ട മാസം. പുണ്യങ്ങളുടെ പൂക്കാലം. ഹിജറ കലണ്ടര്‍ അഥവാ അറബി മാസങ്ങളിലെ ഒമ്പതാമത്തെ മാസമായ റംസാന്‍ മാസം മറ്റുള്ള മാസങ്ങളില്‍ നിന്നും ഏറെ വിത്യാസപ്പെട്ടിരിക്കുന്നു. മനസ്സും ശരീരവും, സമ്പത്തും, ശുദ്ധീകരിക്കുന്ന ഈ പുണ്യമാസത്തില്‍ വ്രതാനുഷ്ഠാനം തന്നെ മുഖ്യം. ദൈവത്തിലും, അന്ത്യപ്രവാചകന്‍ മുഹമ്മദിലും വിശ്വസിക്കുക, അഞ്ച് നേരമുള്ള നിസ്കാരം നിലനിര്‍ത്തുക, അര്‍ഹതപ്പെട്ടവര്‍ക്കുള്ള ദാന ധര്‍മ്മം (സക്കാത്ത്) കൊടുക്കുക, എന്നിവ കഴിഞ്ഞാല്‍ വരുന്ന ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നായ റംസാനിലെ മുഴുവന്‍ വ്രതവും അനുഷ്ഠിച്ചവര്‍ക്ക് മാത്രമേ ഒരു പരിപൂര്‍ണ്ണ വിശ്വാസിയാവാന്‍ കഴിയുകയുള്ളൂ.

നിസ്കാരം, സകാത്ത്, ഹജ്ജ് പോലുള്ള അനുഷ്ഠാനങ്ങള്‍ ബാഹ്യാവയവങ്ങള്‍ കൊണ്ടുള്ള അനുഷ്ഠാനമാണെങ്കില്‍, നോമ്പ് എന്നത് ആന്തരികമായി ചെയ്യുന്ന ഒരു പ്രവര്‍ത്തിയാണ്. അതായത്, വിശ്വാസം പോലെ, നോമ്പും, മാനസികമായുള്ള പ്രവര്‍ത്തി ആയതിനാല്‍, ഒരു പട്ടിണി കിടക്കുന്ന വ്യക്തിക്ക് നോമ്പ് ഉണ്ട് എന്ന് പറയാന്‍ കഴിയില്ല. അന്ന-പാനീയങ്ങള്‍ ഒഴിവാക്കിയുള്ള ഈ ഒരു കര്‍മ്മം നോമ്പായിട്ട് തന്നെ ദൈവം സ്വീകരിക്കണമെങ്കില്‍, തന്റെ മനസ്സും, കര്‍മ്മവും ശുദ്ധിയുള്ളതായിരിക്കണം. ഐഹീകമായ വികാര വിചാരങ്ങളെ പരിപൂര്‍ണ്ണമായും ഒഴിവാക്കി, തന്റെ മനസ്സിനേയും ശരീരത്തേയും, ദൈവം കല്പിച്ച പാഥയിലൂടെ മുന്നോട്ട് കൊണ്ട്പോകുന്നവര്‍ക്ക് മാത്രമേ പരിപൂര്‍ണ്ണ വിശ്വാസികളാകാന്‍ കഴിയുകയുള്ളൂ.

അത്കൊണ്ട് തന്നെയാണ്, ഖുര്‍ആനില്‍ അദ്ധ്യായം 2 (അല്‍-ബഖറ), വചനം 183 നമ്മോട് ഇങ്ങനെ പറഞ്ഞത്: “സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെതന്നെ, നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ അത്”.

വര്‍ഷത്തിലെ മറ്റെല്ലാ മാസങ്ങളും രാചകീയ ഭക്ഷണത്തിനും, മറ്റു സുഖ-സൌകര്യങ്ങളിലും ഏര്‍പ്പെടുമ്പോള്‍, രക്തത്തിന് ചുവപ്പു നിറമുള്ള വേറൊരു വിഭാഗം ജനങ്ങള്‍ ഇന്ന് ഭക്ഷണപ്പൊതികള്‍ തലയില്‍ വീണ് മരിക്കുമ്പോള്‍ വിശപ്പിന്റേയും, സഹനത്തിന്റേയും വിലയറിയാത്ത നമുക്ക് ഒരു പാഠവും തന്നെയാണീ റംസാന്‍. “അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല” എന്ന മുഹമ്മദ് നബിയുടെ മാതൃകക്ക് വേണ്ടിയും ഈ റംസാനിനെ വിലയിരുത്താം. തന്നെയുമല്ല, പണക്കാരന്റെ ധന-ഭക്ഷണ സമ്പത്ത് ദരിദ്രര്‍ക്ക് ദാനം ചെയ്യുകയും അതുവഴി അവര്‍ക്ക് ഭക്ഷണം സ്വരൂപിക്കാനുള്ള മാസവും തന്നെയാണ് ഈ റംസാന്‍.

റംസാന്‍ മാസത്തെ വരവേല്‍ക്കാന്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി രണ്ട് മാസം മുമ്പ് മുതലേ തയ്യാറെടുത്തിരുന്നു എന്ന് നബിചര്യ പഠിപ്പിക്കുന്നു. ഖുര്‍ആന്‍ ഇറക്കപ്പെട്ട ഈ മാസത്തില്‍ മുഴുവന്‍ മുസ്ലീം സമൂഹം പള്ളികളില്‍ തന്നെ നമസ്കരിച്ചും, ഖുര്‍ആന്‍ പാരായണം ചെയ്തും, മറ്റു ദൈവീക മാര്‍ഗ്ഗങ്ങളില്‍ സമയം കണ്ടെത്തുകയും ചെയ്യുന്നു. ഓരോ പുണ്യകര്‍മ്മങ്ങള്‍ക്കും, അതിന്റെ ഒരു വലിയ മടങ്ങ് പ്രതിഫലം ലഭിക്കുന്ന ഈ മാസത്തില്‍ തന്നെയാണ് ആയിരം മാസങ്ങളേക്കാള്‍ ശ്രേഷഠമായ ഒരു രാത്രി. “ലൈലത്തുല്‍ ഖദര്‍” അഥവാ നിര്‍ണ്ണയത്തിന്റെ രാത്രി എന്ന് വിശേഷിപ്പിക്കുന്ന ഈ രാത്രി ഏത് രാത്രിയിലാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സമാധാനത്തിന്റെ മാലാഖമാരും, ആത്മാക്കളും ഇറങ്ങിവരുന്ന ഈ ദിനത്തില്‍ പങ്കു ചേരാന്‍ വേണ്ടി എല്ലാ മതവിശ്വാസികളും രാത്രികാലങ്ങളില്‍ ഉറക്കമൊഴിച്ച് പ്രാര്‍ത്ഥനകളില്‍ മുഴുകുന്നു. സ്വര്‍ഗ്ഗത്തിലെ റയ്യാന്‍ എന്ന ഏറ്റവും ശ്രേഷ്ഠമായ സ്വര്‍ഗ്ഗവാതില്‍ നോമ്പുകാര്‍ക്കുള്ളതാണെന്നിരിക്കേ, ഒരു മതവിശ്വാസിയും തന്നെ ആ മാസത്തില്‍ അനാവശ്യമായ കാര്യങ്ങളില്‍ ഇടപെട്ട് സമയം കളയാതെ അതിന്റെ പരിപൂര്‍ണ്ണഫലവും നേടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരുമായിരിക്കും.

Thursday, August 7, 2008

ആദംസ് ആപ്പിള്‍ അഥവാ അനുസരണക്കേട്

“ആദം സ്വര്‍ഗ്ഗത്തില്‍ ഒറ്റക്ക് ഉലാത്തിയിരുന്ന കാലം, പാവം തോന്നിയ ദൈവം കൂട്ടിനു ഹവ്വയേയും പടച്ചു. അങ്ങനെ അവരിരുപേരും സന്തുഷ്ടമായി കഴിയുന്ന കാലം. അന്നു മുതലേ പിന്തിരിപ്പനായ സാത്താന് ഒരു ബുദ്ധി: ഇവരേയും ഒന്ന് കളിപ്പിച്ചാലോ എന്ന്. ഹവ്വയോട് ഒരു മരത്തിലെ കനി തിന്നാന്‍ മന്ത്രിച്ചു. ആദമിന്റെ അടുത്ത് വിഷയം അവതരിപ്പിച്ചു. കഴിക്കാന്‍ പോയ ആദമിനോട് ആ കനി വിലക്കപ്പെട്ടതാണെന്നും, അത് കഴിക്കരുതെന്നും കല്പിച്ചു. പക്ഷേ, സാത്താന്റെ പ്രേരണ മൂലം, ഹവ്വയുടെ ശാഠ്യം കൂടി. അങ്ങനെ കനി പറിച്ച് ആദം കഴിക്കുന്നതിനിടെ ദൈവം തൊണ്ടയില്‍ പിടിച്ച് വലിച്ചെടുത്തു. അങ്ങനെ ആദമിന്റെ തൊണ്ടയിലെ മുഴക്ക് ആദംസ് ആപ്പിള്‍ എന്ന പേരും വന്നു, തന്നെയുമല്ല, മനുഷ്യ കുലത്തെ നേരെ ഭൂമിയിലേക്ക് ആട്ടിയോടിക്കുകയും ചെയ്തു.” -ഇത്രയും അന്നത്തെ കഥ.

ഇനി ഇന്നത്തെ കഥ: പൊതുവെ ഞാനുള്‍കൊള്ളുന്ന സമൂഹത്തിന് പ്രത്യേകിച്ച് മലയാളികള്‍ക്ക് ഒരു ഗുണമുണ്ട്. താന്‍ എന്ത് ഉദ്ധേശിക്കുന്നുവോ അത് നേടിയിരിക്കണം എന്ന്. നല്ല കാര്യം തന്നെ; പക്ഷേ അത് നിയമങ്ങള്‍ കയ്യിലെടുത്തിട്ടാണെങ്കില്‍ അതിനെ അഹങ്കാരമെന്നോ താന്തോന്നിത്തരമെന്നോ അല്ലേ വിളിക്കേണ്ടത്. ഉദാഹരണമായി, നമ്മുടെ നാട്ടില്‍ കൊണ്ട് വരുന്ന പല നിയമങ്ങള്‍: പുകവലി നിരോധനം, ഇരു ചക്ര യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കല്‍, സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കല്‍, അങ്ങനെ തുടരുന്നു ചെറുതും വലുതുമായ നിയമങ്ങളും, നിയമ ലംഘനങ്ങളും. (നിയമ പാലകര്‍ തന്നെ നിയമം കയ്യിലെടുത്ത് കഴിഞ്ഞാല്‍ എങ്ങനെ നാട്ടുകാര്‍ ജീവിക്കും.) ഏത് സര്‍ക്കാറായിക്കൊള്ളട്ടെ, പൊതുജന സേവക്ക് കൊണ്ട് വരുന്ന നിയമങ്ങള്‍ നാം പാലിക്കപ്പെടേണ്ടതുണ്ട്. അതുമല്ലങ്കില്‍, ലംഘിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ, കയ്യൂക്കുള്ള വ്യക്തി(യോ)കളോ, അല്ലെങ്കില്‍ സംഘടനകളോ, തങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടില്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നു.

എന്നാല്‍ ഇത് പ്രവാസികളില്‍ നോക്കുക, ഇത് ഒരു വിചിത്രം തന്നെ. താനൊരു മലയാളി തന്നെയോ എന്ന് സ്വയം സശയിച്ച് പോകും. അതായത് ആ നാട്ടിലെ നിയമങ്ങള്‍ അക്ഷരം പ്രതി നാം അനുസരിക്കുന്നു. മേല്‍പറഞ്ഞ ഉദാഹരണങ്ങള്‍ തന്നെ ശ്രദ്ധിക്കുക, അത്തരം നിയമങ്ങളോ അല്ലെങ്കില്‍ സാമ്യത പുലര്‍ത്തുന്നതോ ആയ നിയമങ്ങള്‍ എന്തൊരു വിനയത്വത്തോട് കൂടി നാം പാലിക്കുന്നു. അതല്ലെങ്കില്‍, തനിക്ക് നന്നായിഅറിയാം, ജീവിതം പിഴയടച്ച് തീര്‍ക്കേണ്ടി വരുമെന്ന്. ഈ രണ്ട് മുഖങ്ങള്‍ നമുക്കെങ്ങിനെ സാധിക്കുന്നു? അല്ലെങ്കില്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്ത് കൊണ്ട് നിയമങ്ങളെ ചോദ്യം ചെയ്യുകയോ കയ്യിലെടുക്കുകയോ ചെയ്യുന്നു? നിയമ ലംഘനത്തിന് ഗള്‍ഫ് രാജ്യങ്ങളിലെ പോലെ പിഴ ഈടാക്കാത്തതിനാലാണോ ഇത്?

ദൈവത്തിന്റെ കല്പന പോലും നിശേധിച്ച് അപ്പിള്‍ കഴിച്ച ആദമിന്റെ കഥ പോലെ, കല്‍പനകള്‍ കാറ്റില്‍ പറത്തി നമ്മുടെ തന്നിഷ്ടങ്ങള്‍ നടപ്പിലാക്കുമ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ ഭാവിയോ, ഭാവി തലമുറയോ അതുമല്ലെങ്കില്‍ മറ്റുള്ളവന്റെ മനുഷ്യാവകാശങ്ങളോ ആണ്.