Wednesday, May 20, 2009

പ്രഭാകരന്റെ അന്ത്യം... ശ്രീലങ്കന്‍ തമിഴന്റേയും...

ഇന്നലെ, അഥവാ മെയ് 18, ശ്രീലങ്കന്‍ പ്രസിഡന്റ് മഹേന്ദ്ര രാജ്പക്സെയുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ അസുലഭ ദിനം. LTTE ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിള്‍ ഈഴം എന്ന തമിഴ് പുലികളുടെ അന്ത്യം, അഥവാ, പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ അന്ത്യം രാജ്പക്സെ ഒരര്‍ത്ഥത്തില്‍ ആഘോഷിക്കുകയായിരുന്നു. തന്‍നിമിത്തം ആഭ്യന്തര കലഹങ്ങള്‍ മുഴുവനായും അവസാനിച്ചു എന്ന ശ്രീലങ്കന്‍ സര്‍ക്കാറിന്റെ വാദത്തിനു പ്രാധാന്യം ഏറെയാണ്. പ്രഭാകരനെ കൂടാതെ തന്റെ മകന്‍ ചാള്‍സ് ആന്റണി ഉള്‍പ്പെടെ തമിഴ് പുലികളുടെ നേതൃ നിരയടക്കം തമിഴ് പുലി എന്ന സംഘടന ശ്രീലങ്കയില്‍ നാമാവശേഷമായി. പ്രഭാകരന്റെ മരണത്തില്‍ പലരും ആഹ്ലാദിക്കുന്നതിനോടൊപ്പം, മറ്റു പലര്‍, ദുഃഖിതരായി പ്രതിഷേധ പരിപാടികളില്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് കാണുന്നതും ഒരു യാഥാര്‍ത്ഥ്യം.

നൂറ്റാണ്ട് മുമ്പ് തോട്ടകൃഷിക്കും, മറ്റും വേണ്ടി തമിഴ് വംശജര്‍ പഴയ സിലോണിലേക്ക് എത്തുകയായിരുന്നു. ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന അന്നത്തെ സിലോണ്‍ ഭരണാധികാരികളുടെ കൊടും ക്രൂരതയും, വേതനമില്ലാ തൊഴിലും ഇന്ത്യയില്‍ നിന്നും കുടിയേറിയ തമിഴ് മക്കള്‍ അനുഭവിക്കേണ്ടി വന്നു. കുടിയേറ്റത്തിനു മുമ്പ് ഉണ്ടായിരുന്ന രാജതലമുറയുടെ പിന്‍തലമുറക്കാരായ തമിഴര്‍ക്കും, അഹിംസയുടെ പര്യായമെന്ന് അറിയപ്പെടുന്ന ബുദ്ധ മത വിശ്വാസികളായ സിഹളക്കാര്‍ക്കും ഇടയില്‍ സിലോണിന്റെ അവകാശത്തിന്‍ മേല്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇത്തരം ഒരു പ്രശ്നം നടക്കുന്ന സമയത്തായിരുന്നു തെക്കേന്ത്യയില്‍ നിന്നുമുള്ള തമിഴരുടെ കുടിയേറ്റം. പക്ഷേ, സ്വാതന്ത്ര്യ സമയത്ത് സിഹളക്കാര്‍ ഭരണം ഏറ്റെടുക്കുകയായിരുന്നു. 1948-ല്‍ ശ്രീലങ്കക്ക് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി സ്റ്റീഫന്‍ സെനനായകെ, ലക്ഷക്കണക്കിനു വരുന്ന തമിഴ് വംശജര്‍ക്ക് പൌരാവകാശം നിശേധിച്ചും, പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടാവകശം നിശേധിച്ചും തമിഴ് ജനതയോട് അനീതി കാണിച്ചു. പ്രക്ഷോഭങ്ങളെ സൈനിക ബലം പ്രയോഗിച്ച് അടിച്ചൊതുക്കകയും ചെയ്തു. വിവാദങ്ങള്‍ ഒഴിവാക്കാനായിരിക്കണം, തമിഴ് വംശജര്‍ക്ക് രണ്ട് സീറ്റുകളും പാര്‍ലമെന്റില്‍ അദ്ദേഹം നീക്കിവെച്ചു. വീണ്ടും തുടര്‍ന്ന അവഹേളനത്തിന്റെ പ്രതിഷേധത്തില്‍ പങ്കു കൊള്ളാന്‍ ചില സിഹളക്കാരും തമിഴരോടൊപ്പം കൂട്ടു നിന്നു.

1954-ല്‍ ജനിച്ച പ്രഭാകരന്റെ ബാല്യം ഭയത്തിന്റെയും അതിരുകളുടേതുമായിരുന്നു, കൂടെ അച്ചടക്കത്തിന്റേയും. അച്ചന്‍ വേലുപ്പിള്ള ജോലി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സമയൊത്തൊക്കെ സംസാരത്തിലും, കടലാസ് തുണ്ടുകളിലും, കൂട്ടുകാര്‍ക്കിടയിലും തമിഴരോടുള്ള ക്രൂരത പങ്കു വെക്കുമായിരുന്നു. ചെറുപ്പം മുതലേ സ്വന്തം ജനതയുടെ ബുദ്ധിമുട്ടുകള്‍ അച്ചനില്‍ നിന്നു തന്നെ കേട്ട് വളര്‍ന്ന, പ്രഭാകരന്‍ വളര്‍ന്നതോടെ സുഭാഷ് ചന്ദ്ര ബോസിന്റേയും, ഭഗത് സിങിന്റേയുമൊക്കെ ആദര്‍ശങ്ങളില്‍ തല്പരനായി ആയുധം ഏന്തുകയായിരുന്നു. 1976-ല്‍ രൂപം കൊണ്ട തമിഴ് പുലി സംഘടന അഥവാ LTTE ക്ക് പല പട്ടാളക്കാരേയും, രാഷ്ട്രീയ നേതാക്കളേയും കൊന്നൊടുക്കുകയും, കുഴി ബോമ്പുകളേയും, ചാവേറുകളേയും സംഭാവന ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍ 1991 മെയ് 21-നു ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ശ്രീലങ്കന്‍ പ്രസിഡന്റ് പ്രേമദാസ എന്നിവരെ വധിച്ചതോടെ തമിഴ് പുലികള്‍ക്ക് ലോക ശ്രദ്ധ നേടുകയും, അതോടൊപ്പം തന്നെ ലോകത്തിന്റെ വെറുപ്പും സമ്പാതിക്കാനായി. അതില്‍ മറ്റൊരു മുഖ്യകാരണം, സിംഹളരെ കൂടാതെ, തങ്ങളോട് വിയോജിപ്പുള്ള തമിഴരേയും അവര്‍ കൊന്നൊടുക്കുകയും ചെയ്തു. എന്നാണോ രാജീവ് ഗാന്ധിയെ പുലികള്‍ വധിച്ചത്, അന്ന് മുതല്‍ ഇന്ത്യക്കാരുടെ ഹൃദയത്തിലുണ്ടായിരുന്ന നായക സ്ഥാനം പുലികള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ലോകത്തിലെ പല രാജ്യങ്ങളിലെ വ്യക്തികളോടുള്ള ബന്ധവും, വിദേശത്ത് നിന്ന് വരുന്ന പണവും കാരണം പുലികളുടെ വളര്‍ച്ച അതിവേഗമായിരുന്നു.

ഇത്തരം ഒരു ഭീകരത അനിയന്ത്രിതമായപ്പോഴാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രഭാകരനും, പുലികള്‍ക്കുമെതിരേ അതിരൂക്ഷമായ യുദ്ധം തുടങ്ങിയത്. രണ്ട്-മൂന്ന് വര്‍ഷം മുമ്പ് തന്നെ വളരെ ആസൂത്രിതമായും, അതി ശക്തമായും തുടങ്ങിയ സൈനിക നടപടി പുലികളുടെ ശക്തി കേന്ദ്രമായ കിളിനോച്ചി ജനുവരിയില്‍ ശ്രീലങ്കന്‍ സൈന്യം പിടിച്ചെടുത്തു. തുടര്‍ന്ന് മുല്ലത്തേവും മറ്റു പുലിത്താവളങ്ങളും, മറ്റു ശക്തി കേന്ദ്രങ്ങളും സൈനിക നടപടിയില്‍ പുലികള്‍ക്ക് ക്രമേണ നഷ്ടപ്പെട്ടു, കൂടെ നിരപരാധികളായ ഒരുപാട് സിവിലിയന്മാരുടെ രക്തവും ചിന്തി. എന്നിട്ടും, പോരാട്ട വീര്യം നഷ്ടപ്പെടാത്ത പുലികളെ സൈന്യം നാല് ദിക്കില്‍ നിന്നും വളയുകയായിരുന്നു. അവസാനം മുഖ്യധാരയിലുണ്ടായിരുന്ന പല പുലി നേതാക്കളുടെയും, സേനകളുടേയും മൃതദേഹങ്ങള്‍ഉടെ കൂടെ പ്രഭാകരന്റെ മൃതദേഹം പൊട്ടിത്തെറിച്ച തലയും, ബുള്ളറ്റുകള്‍ പതിഞ്ഞ, യൂണിഫോം ധരിച്ച ശരീരത്തോടെയും ലഭിക്കുകയായിരുന്നു.

ഈ യുദ്ധം തമിഴര്‍ക്കെതിരല്ല എന്നും പുലികള്‍ക്കെതിരെ മാത്രമാണെന്നും, തമിഴരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും, ആവര്‍ത്തിച്ചു പ്രസ്താവിക്കുന്ന രാജ്പക്ഷെയുടെ വാക്കുകള്‍ക്ക് നമുക്ക് വില കല്പിക്കാം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തമിഴരുടെ അവകാശങ്ങള്‍ക്കും, അവര്‍ നേരിടുന്ന അനീതികള്‍ക്കും മുറവിളിക്കാന്‍ ചിലപ്പോള്‍ ആയിരം പ്രഭാകരന്മാര്‍ നാളെ വന്നേക്കാം... കാരണം, തമിഴരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അതൊരു സ്വാതന്ത്ര്യ പ്രക്ഷോഭമായിരിക്കാം. എങ്കില്‍ അത് തീവ്രവാദി എന്ന പേരിനു കീഴ്പ്പെടാതെ ധീരമായ കാല്‍ വെപ്പായിരിക്കട്ടെ....

Sunday, May 17, 2009

കേരള സമൂഹം വിഡ്ഢികളല്ല

 പതിനഞ്ചാമത് ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ പലര്‍ക്കും ആശകളും, മറ്റു പലര്‍ക്ക് നിരാശകളും നല്‍കി. കൂടാതെ എക്സിറ്റ് പോളുകളും, മറ്റു പ്രവചനങ്ങളുമൊക്കെ കാറ്റില്‍ പറത്തി ഇന്ത്യന്‍ സമൂഹം കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു.പി.എ. വീണ്ടും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആഗ്രഹമായിരിക്കണം യാഥാര്‍ത്ഥ്യമായത്. മന്‍മോഹന്‍ സിങിന്റേയും, സോണിയാ ഗാന്ധിയുടേയും, രാഹുല്‍ ഗാന്ധിയുടേയും വിജയമാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, ബി.ജെ.പി. ഉള്‍പെടുന്ന എന്‍.ഡി.എക്കും, ഇടത് നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിക്കും, നാലാം മുന്നണിക്കും, ഫലപ്രഖ്യാപനം വന്നതിന് ശേഷം ഏത് മുന്നണിയില്‍ തുടരണമെന്ന് ധാര്‍ഷ്ഠ്യം കാണിച്ച ലാലു, പവാര്‍, മായാവതി പോലുള്ള നേതാക്കന്മാര്‍ക്കൊക്കെ വലിയ തിരിച്ചടി തന്നെയാണ് ഈ ഫല പ്രഖ്യാപനത്തിലൂടെ നല്‍കിയത്.

 

പ്രാദേശിക ആവശ്യങ്ങളും, ജാതീയ ആവശ്യങ്ങളും ഈയിടെ അത്ര കണ്ട് വിജയം കണ്ടില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കപ്പെട്ടത്. അത് കൊണ്ടായിരിക്കണം, ഒരു ദേശീയ പാര്‍ട്ടിക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനു, ചരിത്രത്തില്‍ അപൂര്‍വമായി ഇത്രയധികം സീറ്റുകള്‍ നേടാനായത്. കൂടാതെ, വര്‍ഗ്ഗീയ ദ്രുവീകരണത്തില്‍ നിന്നും ഇന്ത്യ മുക്തി നേടുന്നു എന്ന ചില റിപ്പോര്‍ട്ടുകള്‍ക്ക് സാധ്യത കൂടുതലുള്ളതായും കാണന്നു. അടല്‍ ബിഹാരി വാജ്പേയ് നേതൃത്വം നല്‍കിയ കഴിഞ്ഞ കാലത്തെ ഭരണത്തെ നേട്ടങ്ങളും ഭാവി സ്വപ്നങ്ങളുമൊക്കെ പറഞ്ഞ് എങ്ങനെയെങ്കിലും, ഒരു തവണയെങ്കിലും പ്രധാനമന്ത്രി ആകണമെന്ന അദ്വാനിയുടെ വ്യാമോഹം ഇവിടെ കുഴിച്ച്മൂടപ്പെട്ടു. അദ്ദേഹത്തെ കൂടാതെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യത ഉണ്ടെന്ന് ആശങ്കപ്പെട്ടിരുന്ന ശരത് പവാര്‍, ലാലു, മായാവതി എന്നിവരൊക്കെ വീണ്ടും സ്വന്തം കൂടുകള്‍ തിരയുകയാണ്. ദേശീയ പാര്‍ട്ടിയെന്ന ഖ്യാതി നശിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാവിയും വളരെ പരിതാപകരം തന്നെ.

 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ പല മണ്ഡലങ്ങളും, സംസ്ഥാനങ്ങളും ഈയിടെ ഉണ്ടായിരുന്നു. അതില്‍ നമ്മുടെ കൊച്ചു കേരളവും ഒരു തോതു വരെ ശ്രദ്ധ പിടിച്ചു പറ്റി. ഡല്‍ഹി, പശ്ചിമ ബംഗാള്‍, ബീഹാര്‍, ജമ്മു കാശ്മീര്‍, ഉത്തര്‍ പ്രദേശ് പോലുള്ള നിരവധി സംസ്ഥാനങ്ങളും, പ്രജാ രാജ്യം അധ്യക്ഷനും സിനിമാ നടനുമായ ചിരഞ്ജീവി, ആഭ്യന്തര മന്ത്രി ചിതംബരം, ജയലളിത പോലുള്ള നേതാക്കളുടെയോ പാര്‍ട്ടിയുടെയോ വിജയ പരാജയങ്ങള്‍ ഇന്ത്യ ഉറ്റുനോക്കി. അതിനിടെ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി പീറ്റര്‍ ബെര്‍ളി അദ്വാനിയുമായും, ചിരഞ്ജീവിയുമായും, ചന്ദ്രബാബു നായിഡുമായും നടത്തിയ കൂടിക്കാഴ്ച ഏറെ വിവാദമുണ്ടാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇപ്രാവശ്യം അടിതെറ്റി. പല പാര്‍ട്ടി നേതാക്കന്മാരുമായും നടത്തിയ ചര്‍ച്ച ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലും, ജനാധിപത്യത്തിലും അമേരിക്കന്‍ കൈകടത്തലുകള്‍ നടത്തുന്നതിനു വേണ്ടിയായിരുന്നെങ്കില്‍ അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പറഞ്ഞത് പോലെ ഗുരുതരമായ തെറ്റു തന്നെ.

 

കമ്മ്യൂണിസ്റ്റ് ഉരുക്ക് കോട്ടയെന്ന് അറിയപ്പെടുന്ന ബംഗാളില്‍ വളരെയധികം അടിയൊഴുക്കാണ് പാര്‍ട്ടിക്ക് പറ്റിയത്. പാര്‍ട്ടി അണികള്‍ പോലീസിന്റെ സഹായത്തോട് കൂടി നടത്തിയ കലാപങ്ങള്‍ക്കും, ന്യൂനപക്ഷ അവകാശങ്ങള്‍ മൂടിവെച്ചതിനും കിട്ടിയ തിരിച്ചടിയാണ് ബുദ്ധദേവിനും പ്രകാശ് കാരാട്ടിനും അലോസരമുണ്ടാക്കിയിട്ടുള്ളത്.

 

കേരളത്തെ സംബന്ധിച്ചിടത്തോളം ഇടതിനു വലിയൊരു വീഴ്ചയാണ് സംഭവിച്ചത്. രണ്ട് രൂപക്ക് പാവപ്പെട്ടവര്‍ക്ക് അരി വിതരണം നടത്തിയിട്ടും, കര്‍ഷക ആത്മഹത്യാ നിരക്ക് കുറച്ചിട്ടും, സ്മാര്‍ട്ട് സിറ്റി, വല്ലാര്‍പാടം ടെര്‍മിനല്‍ പദ്ധതി പോലുള്ള ദേശീയ പ്രാധാന്യമുള്ളതും തൊഴിലധിഷ്ഠിതവും, സാമ്പത്തിക വളര്‍ച്ചയുള്ളതുമായ പല നേട്ടങ്ങളും ഇടത് പാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാണിച്ചു. തൊഴിലാളികള്‍ക്ക് കൂടുതല്‍ സൌകര്യപ്രദമായ ബത്തകള്‍ പ്രഖ്യാപിച്ചിട്ടും, തൊഴിലാളി സമൂഹം കൂടുതലുള്ള കേരളവും ബംഗാളും കമ്മ്യൂണിസത്തെ കൈവിട്ടത് അതിശയം എന്ന് പറയുന്നതിലേറെ നല്ലത് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വിഡ്ഢികളായ ജനത്തെ വീണ്ടും വിഡ്ഢികളാക്കാന്‍ കഴിയില്ല എന്നത് തന്നെയാണ്. (സ്വാമി വിവേകാനന്ദന്റെ ഭ്രാന്താലയം ഉയര്‍ത്തെഴുന്നേല്‍ക്കുകയാണോ? ഒരു കമ്മ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) സന്തത സഹചാരിക്ക് ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരമാണ് പോളിറ്റ് ബ്യൂറോ അംഗത്വം എന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം വിവാദമുണ്ടാക്കിയ രണ്ട് മഹാന്മാക്കളും അതില്‍ അംഗത്വമുള്ളവരാണ്. അതായത് പാര്‍ട്ടി സെക്രട്ടറി സഖാവ് പിണറായി വിജയനും, ബഹുമാനപ്പെട്ട മുഖ്യന്‍ സഖാവ് വി.എസും. ഇത്രയും കാലം ഇവര്‍ കാട്ടിക്കൂട്ടിയ കോപ്രായത്തരങ്ങള്‍ക്കുള്ള മറുപടി തന്നെയാണ് ഈ തോല്‍വി. അത് ഈ രണ്ട് നേതാക്കന്മാരും അംഗീകരിച്ചാലും, ഇല്ലെങ്കിലും, കേരള സമൂഹത്തിന് അങ്ങനെയേ വിധിയെഴുതാന്‍ കഴിയൂ. ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ, എല്ലാം സ്വന്തം കാല്‍കീഴിലാക്കണം എന്ന ധാര്‍ഷ്ഠ്യം ഉള്ളത് കൊണ്ടായിരുന്നു പല രാഷ്ട്രീയ സംഘടനകളും ഇടത് പക്ഷത്തില്‍ നിന്നും പിന്‍മാറിയത്. അതിനു പകരം ഏറെ വിവാദമുണ്ടാക്കിയവരെ കൂടെ കൊണ്ട് നടന്നു. അത്കൂടാതെ ലാവലിന്‍ എന്ന വിഷയം, കിളിരൂര്‍, പിഡിപി ബന്ധം എന്നിവക്കൊന്നും ഉചിതമായ മറുപടി പറയാതെ കേരള സമൂഹത്തെ കൊഞ്ഞനം കുത്തി കാണിച്ചു. 

പെണ്‍ വിവാദത്തില്‍ കുറ്റാരോപിതനായ പി.ജെ. ജോസഫും, മണ്‍ വിവാദത്തില്‍ കുടുങ്ങിയ ടി.യു. കുരുവിളയും കഴിഞ്ഞ നാലുകളില്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കുറ്റാരോപണം നടത്തിയ കുരുവിളയെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുകയും, വളരെ പെട്ടന്ന് തന്നെ അന്വേഷണ നടപടികള്‍ക്ക് ഉത്തരവിടുകയും ചെയ്ത വി. എസ്. സര്‍ക്കാര്‍ പി. ജെ ജോസഫിന്റെ കാര്യത്തിലും സമാനമായ നടപടി തന്നെ എടുത്തു എന്നു വേണം പറയാന്‍. അത്കൊണ്ട് തന്നെയായിരുന്നു കുരുവിളയുടെ ഇരിപ്പിടത്തിലേക്ക് മോന്‍സ് ജോസഫിനെ നിര്‍ദ്ദേശിച്ചതും. എന്നാല്‍ അതേ വി.എസിനു പിണറായിയുടെ കാര്യത്തില്‍ ഒറ്റപ്പെടലുകളാണ് ഉണ്ടായത്. പഴഞ്ചെനെന്ന് വരെ കൂടെയുള്ള സഖാക്കന്മാര്‍ വിളിച്ചു കളിയാക്കി. പിണറായി വിജയനാണെങ്കില്‍ എല്ലാം വെട്ടി ക്കിഴ്പ്പെടുത്തുന്ന തത്രപാടിലാണു താനും. പി.കെ കുഞ്ഞാലിക്കുട്ടിയുടെ മേല്‍ ആരോപിക്കപ്പെട്ട പെണ്‍ വിഷയത്തില്‍ ഘോരഘോരം പ്രസംഗിച്ചും പ്രതിഷേധം അറിയിക്കുകയും ചെയ്ത വി.എസിന്, ഭരണം കിട്ടിയപ്പോള്‍ കിളിരൂര്‍ കേസില്‍ ഏറെ വിവാദമുണ്ടാക്കിയ, മൂക്കിന്‍ താഴെ ഇരിക്കുന്ന വി.ഐ.പി.യുടെ പേര് പറയാന്‍ ഭയക്കുന്നു.

 

ഇങ്ങനെ തുടങ്ങുന്ന കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചെയ്തികള്‍ കണ്ട് നില്‍ക്കുന്ന മലയാളി സമൂഹം ഒരു സ്വരത്തോടെ ചോദിക്കുന്ന ചോദ്യമാണ് ജനതാദള്‍ നേതാവ് ശ്രീ എം. പി. വീരേന്ദ്രകുമാര്‍ ചോദിച്ചത്: മടിയില്‍ കനമില്ലെങ്കില്‍ എന്തിനു എണീക്കാന്‍ ഭയക്കണം?