
എന്റെ ബ്ലോഗായ
പ്രവാസിയില്‍ പറഞ്ഞതിന്റെ ഒരു തുടര്‍ച്ച തന്നെയാണ് ഈ യെമന്‍ വിശേഷങ്ങളും. അതല്ലെങ്കില്‍ ആ രാജ്യവുമായുള്ള എന്റെ ബന്ധം. ഒരുപാട് ഗള്‍ഫ് സ്വപ്നങ്ങള്‍... അല്ലെങ്കില്‍ ഒരു തെറ്റിദ്ധാരണ എന്നു തന്നെ വേണമെങ്കില്‍ പറയാം. ഇതു തിരുത്താന്‍ വേണ്ടി ഞാനും ഒരു പ്രവാസിയാവാന്‍ തീരുമാനിച്ച ആദ്യത്തെ അനുഭവം.
തലേദിവസം രാത്രി ജ്യേഷ്ടനോട് യെമന്‍ വിശേഷങ്ങള്‍ ചോദിച്ചു. നാട്ടില്‍ നിന്നും ഒരാളും ഈയൊരു രാജ്യത്തെപറ്റി കേട്ടിട്ടേയില്ല. എന്നിട്ടും കൂസലില്ലാതെ പ്രിയ സഹോദരന്‍ പറഞ്ഞു: നീ ചന്ദ്രനില്‍ പോയാലും മലയാളികളെ കാണാന്‍ കഴിയും, ഒട്ടും പേടിക്കേണ്ട. എന്നിട്ടും എന്തോ എന്റെ മനസ് ചോദിക്കുന്നുണ്ടായിരുന്നു. വല്ലവനേയും കാണുമോ? അങ്ങനെ തനിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുംബൈയിലേക്ക് യാത്രയായി. പിറ്റേദിവസം എത്തിയ അന്നു തന്നെ രാത്രി “യെമനിയ”യിലും കേറി.
വരവേല്‍ക്കാന്‍ പ്ലേകാര്‍ഡുമായി കമ്പനിയുടെ മാനേജര്‍ മുഹമ്മദ് ബാറഷീദ് നില്പുണ്ടായിരുന്നു. തലസ്ഥാനമായ സനായിലെ കൊടുംതണുപ്പിനെ പ്രധിരോധിക്കാനുള്ള കഴിവ് എന്റെ മനസ്സിനും ശരീരത്തിനും ഇല്ലായിരുന്നു. മരം കോച്ചുന്ന വൃശ്ചിക തണുപ്പിനേപോലും വെല്ലുന്ന ഈയൊരു തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ആകെ ഒരു ഷര്‍ട്ടും പാന്റ്സും ധരിച്ച എനിക്ക് കഴിവില്ലാ എന്നത് മുന്‍കൂട്ടി അറിഞ്ഞത് കൊണ്ടായിരിക്കണം, മാനേജര്‍ ഒരു ജാക്കറ്റ് കയ്യില്‍ കരുതിയത്. അതും ധരിച്ച് കാറിന് നേരെ നടന്നു. അരയില്‍ ഒരു കത്തിയും ധരിച്ച ഡ്രൈവര്‍ അതിരാവിലെ തന്നെ വായ നിറച്ച് പുല്ല് ചവക്കുന്നുണ്ടായിരുന്നു. എനിക്കും, മനേജര്‍ക്കും അല്പാല്പം ഇംഗ്ലീഷ് അറിയുന്നതിനാല്‍ ഞാന്‍ ചോദിച്ചു: വാട്ട് ഈസ് ഹി ച്യൂയിങ്? ഉടന്‍ മറുപടി പറഞ്ഞു: ദി ഈസ് ഗാത്ത്. മോസ്റ്റ് ഓഫ് ദി യെമനീസ് ച്യൂവ് ഡയലി. പിന്നെ ഈ ഗാത്ത് എന്ന സംഭവത്തെ പറ്റി ഞാന്‍ പഠിക്കാന്‍ തീരുമാനിച്ചു. കത്തി കണ്ട ഞാനൊന്ന് വിരണ്ടു. ഒരുപക്ഷേ എന്നെ കൊല്ലാനാകുമോ ഇവനേയും കൂട്ടി മാനേജര്‍ വന്നത്. അപ്പോഴേക്കും എന്റെ മനസ്സ് പെട്ടന്ന് വേര്‍പ്പാടിന്റെ നൊമ്പരവുമായി ധമനിയിലേക്ക് കടന്ന് വന്നു. കണ്ണ് നിറഞ്ഞൊഴുകി. ആദ്യമായി അന്യദേശത്ത്, ആരോരുമില്ലാതെ, തനിച്ച് എത്ര നാളെന്നറിയില്ല അതും ഈ 20-ആം വയസ്സില്‍....
നേരെ കമ്പനിയിലേക്ക് കൊണ്ട്പോയി അവിടെയുണ്ടായിരുന്ന വൃത്തിയാക്കിയിട്ട റൂമിലേക്ക് ആനയിച്ചു. ഉറക്കവും-യാത്രാക്ഷീണവും കാരണം കണ്ണിന് ശ്ക്തിയും പോയിരുന്നു. നേരെ ബെഡിലേക്ക് വീണു. അതിനിടയില്‍ കമ്പനിയിലെ ആരൊക്കെയോ കൂട്ടിലിട്ട മൃഗത്തെ കാണാന്‍ വരുന്നത് പോലെ ആദ്യമായി വന്ന എന്നെയും കാണാന്‍ വന്നിരുന്നു. വാതില്‍ തുറക്കുന്നതും അടക്കുന്നതും മാത്രം കേള്‍ക്കാം. പിന്നെ പരിചയമില്ലാത്ത അറബിഭാഷയില്‍ എന്തൊക്കെയോ പറയുന്നതും. ഉറങ്ങുമ്പോള്‍ തന്നെ ഒരു പുഞ്ചിരി മുഖത്ത് ഉറപ്പിച്ചാണ് കിടന്നത്. അത്കൊണ്ട് അവരും അതേറ്റുവാങ്ങി പോയിരിക്കണം.
രണ്ട് മാസക്കാലം മലയാളമോ, ഹിന്ദിയോ അതുമല്ലങ്കില്‍ ഇംഗ്ലീഷോ സംസാരിക്കുന്ന ഒരു ഇന്ത്യക്കാരനേയും കാണാന്‍ കഴിഞ്ഞില്ല. കൂട്ടിനു അറബികള്‍ മാത്രം. അതുകാരണം 2മാസം കൊണ്ട് ഏകദേശം അറബിയൊക്കെ ഞാന്‍ വശത്താക്കി. പിന്നെ ഒരു ഹിന്ദിക്കാരനെ പരിചയപ്പെട്ട ഉടന്‍ ഞാന്‍ താമസ സൌകര്യത്തിനു അപേക്ഷിച്ചു. മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു. അങ്ങനെ പിന്നെ മലയാളികലേയും പരിചയപ്പെട്ടു, അവരോടും അഭ്യര്‍ത്ഥന നടത്തി. അങ്ങനെ അവരുടെ തലയിലും ഞാനെന്ന മാറാപ്പ് വെച്ചു കെട്ടി. ഒരുപാടു മണിക്കൂറുകള്‍ കടന്ന് പോയി, പിന്നെ എണ്ണിയത് ദിവസങ്ങളായിരുന്നു. അതും കഴിഞ്ഞപ്പോള്‍ മാസങ്ങള്‍... പിന്നെ പലരും ചോദിക്കാന്‍ തുടങ്ങി, എന്നാ നാട്ടീല്‍ പോണേ...?
മലയാളികളേക്കാള്‍ കൂടുതല്‍ ഞാന്‍ ഇടപഴകിയത് യെമനികളുമായിട്ടായിരുന്നു. അത്കൊണ്ട് അവരുടെ ഏകദേശ സ്വഭാവഗുണങ്ങളൊക്കെ പഠിക്കാന്‍ പറ്റി. “അടുത്താല്‍ സ്നേഹിച്ച് കൊല്ലും, ഇടഞ്ഞാല്‍ കുത്തികൊല്ലും” എന്ന പ്രകൃതം. കമ്പനിയുടെ തൊട്ടപ്പുറത്ത് അല്‍ മുസ് വരി എന്ന ശൈഖിന്റെ സെക്യൂരിറ്റി ജീവനക്കാര്‍. എ.കെ. 47-ഉം, പിസ്റ്റളുകളും ധാരാളം കിടപ്പുണ്ട്. ഇത്രയും നാള്‍ ഞാന്‍ കണ്ടിരുന്നത് കളിത്തോക്കുകളായിരുന്നു. അത്ഭുതത്തോടെ, ഇരു കണ്ണും ക്യാമറയില്‍ പകര്‍ത്തും വിധം തുറിച്ചുനോക്കി. ഒന്ന് തൊടാന്‍ വല്ലാത്ത മോഹം. തൊട്ടു... കയ്യിലേക്ക് വെച്ചപ്പോള്‍ ഭയങ്കര ഭാരം. അതിന്റെ ഭാരം ഇരട്ടിപ്പിക്കാനായി ബുള്ളറ്റുകളുടെ ഒരു വലിയ മാല. ബിന്‍ ലാദന്റെ ചിത്രത്തില്‍ ഉള്ളത് പോലെ തന്നെ. ഞാന്‍ അറബിയില്‍ ചോദിച്ചു: ഇത് ബിന്‍ ലാദന്‍ തന്നതാണോ...? തമാശ തോന്നിയ അവര്‍ ചിരി നിര്‍ത്തുന്നില്ല. ഞാന്‍ തോളിനോട് ചേര്‍ത്ത് വെച്ചപ്പോള്‍ മുഹമ്മദ് പെട്ടെന്നെണീറ്റു വന്നു. എന്നിട്ട് ബുള്ളറ്റുകളൊക്കെ മാറ്റിയെടുത്തു. ഇനി വേണ്ടപോലെ നീ ഉന്നം വെച്ചോ എന്നും പറഞ്ഞു. അല്പം ഭാരം കുറഞ്ഞ ഞാന്‍ പുറത്തേക്ക് ചൂണ്ടി കാഞ്ചി വലിച്ചു. പണ്ട് ബാലരമയില്‍ എവിടെയോ വായിച്ച ഒരോര്‍മ്മപോലെ, “ടക്-ടക്” എന്ന ശബ്ദം മാത്രമേ ഉള്ളൂ. ഞാന്‍ ബുള്ളറ്റ് സഹിതം ഉപയോഗിക്കാന്‍ തരണമെന്ന് ആവശ്യപ്പെട്ടു. ഗാത്ത് കഴിച്ച് കൊണ്ടിരിക്കുകയായിരുന്ന അവര്‍ നല്ല ഇതളുകളെടുത്ത് എനിക്ക് വേണ്ടി വെച്ചിട്ടുണ്ടായിരുന്നു. ഞാനത് നിരസിച്ചു.
ഒട്ടുമിക്ക യെമനികളും ഉപയോഗിക്കുന്ന ഒരു ലഹരിയാണ് ഈ ഗാത്ത്. ഏകദേശം തേയില പോലെ, കുറ്റിച്ചെടിയില്‍ നിന്നും പറിച്ചെടുക്കുന്ന ഇളം കതിരുകള്‍. മാര്‍ക്കറ്റില്‍ വിവിധയിനം ലഭിക്കും. 100 യെമന്‍ രിയാല്‍ മുതല്‍ (100 യെ.രിയാല്‍=2 ദിര്‍ഹം/ 20 ഇന്ത്യന്‍ രൂപ) 200 ഡോളര്‍ വരെ വിലയില്‍ കിട്ടും. ഗാത്ത്പ്രേമികളായ ഇവര്‍ പറയുന്നത് ചിരി, കരയല്‍, രതി, തുടങ്ങിയ മിക്ക വികാരങ്ങള്‍ക്കുള്ള ഗാത്തുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും എന്നാണ്. മിക്കവരും ഉച്ചഭക്ഷണത്തിനു ശേഷമായിരുക്കും, ഇത് ചവക്കാന്‍ തുടങ്ങുക. ഗാത്തിനു ഹരമേകാന്‍ ഒരു പാക്ക് സിഗരറ്റ്, 500 മില്ലിയുടെ ഒരു ബോട്ടില്‍ പെപ്സി അല്ലെങ്കില്‍ കോള. അതുമല്ലെങ്കില്‍ മധുരമുള്ള മറ്റേതെങ്കിലും ലഘുപാനീയം. മിക്കവരും കറുപ്പ് നിറം കലര്‍ന്ന പാനീയം തന്നെ കുടിക്കുന്നത്. കൂടാതെ ചാരി ഇരുക്കുന്നതിനു വേണ്ടി ഒരു സിറ്റിങ് കുഷ്യന്‍... കഴുകിയ ഗാത്തിലെ ഇളം കതിരുകള്‍ ആദ്യമാദ്യം ചവക്കും. ഇതെല്ലാം വായയുടെ ഏതെങ്കിലും ഒരു ഭാഗത്തേക്ക് മാറ്റി വെക്കും. അങ്ങിനെ ആ ഭാഗം മുഴച്ചിരിക്കുന്നത് പോലെയാകും. ഒഴിഞ്ഞ് കിടക്കുന്ന മറ്റേ ഭാഗത്തുകൂടി ലഘുപാനീയം അല്പാല്പം കുടിക്കും. ഇവരുടെ ഭാഷ്യമനുസരിച്ച് ശരീരത്തിലെ പഞ്ചസാരയെ ഗാത്ത് മുഴുവനായും വലിച്ചെടുക്കും എന്നാണ്. അതുകൊണ്ടാണ് മധുരമുള്ള പാനീയങ്ങള്‍ കൂടെ കുടിക്കുന്നത്. ഇത് പ്രമേഹരോഗികള്‍ക്ക് നല്ലതത്രേ. അത് രാത്രി വരെ തുടരും. പിറ്റേന്ന് ഒഴിവുദിവസമാണെങ്കില്‍ പുലര്‍ച്ചെ 4-5 മണിവരെ ഇരിക്കും. പിന്നെ ഒരു കടുപ്പത്തിലൊരു ചായ. അതിനു ശേഷം സുബഹി നമസ്കാരത്തിനു ശേഷം ഒറ്റയുറക്കം. ഇതു കഴിച്ചു കഴിഞ്ഞാല്‍ രക്ത സമ്മര്‍ദ്ദം കൂടുന്നത് കൊണ്ട് ഉറക്കം വരാന്‍ ബുദ്ധിമുട്ടായിരിക്കും. വല്ലവനും കഴിക്കാതെ അടുത്ത് നില്‍ക്കുകയാണെങ്കില്‍ അവര്‍ നിര്‍ബന്ധിക്കും.
പൊതുവേ അറബികള്‍ അങ്ങിനെയാണ്. ഭക്ഷണം കഴിക്കുമ്പോഴോ മറ്റോ നിര്‍ബന്ധിക്കും. അതും ഭക്ഷണം കഴിക്കുകയാണെങ്കില്‍ ഒരു തളികയില്‍ നിന്നു തന്നെ കഴിച്ചിരിക്കണം. പോതുവേ വൃത്തി കാത്തു സൂക്ഷിക്കുന്നവരില്‍ മുന്‍പന്തിയിലായ മലയാളികള്‍ക്ക് പെട്ടന്ന് ഉള്‍കൊള്ളാന്‍ കഴിയില്ല. ആദ്യമൊക്കെ എനിക്കും എന്തോ ഒരു അറപ്പ് തോന്നിയിരുന്നു. പിന്നെ അത് ശീലമായി. ഇപ്പോള്‍ അതില്ലാതെയും വയ്യ.
പാരമ്പര്യമായി അരയില്‍ പ്രത്യേകതരം അറയുള്ള ബെല്‍റ്റില്‍ കത്തി കൊണ്ട് നടക്കുന്നവരാണ് ഇവര്‍. ഗാത്ത് കഴിച്ച ഇവരോട് ദേഷ്യപ്പെട്ട് സംസാരിച്ചാല്‍ അവരത് ഉറയില്‍ നിന്നെടുക്കും. പിന്നെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടും. ഡിജിറ്റല്‍ റിസീവര്‍ ഡീലറായ ഞങ്ങളുടെ കമ്പനിയില്‍ നിന്ന് ഒരിക്കല്‍ മാരിബ് എന്ന സംസ്ഥാനത്ത് നിന്നും (പെട്ടന്ന് ദേഷ്യം വരുന്ന ഇവര്‍ക്ക് വിദ്യാഭ്യാസം ഒട്ടും ഇല്ലാത്തതിനാല്‍ എന്തിനും എടുത്ത്ചാടുന്നവരാണിവര്‍. ഗോത്രയുദ്ധം എപ്പോഴും നടക്കുന്ന ഇവിടെയുള്ളവര്‍ക്ക് കത്തിയും തോക്കുമൊക്കെ ആവാസവ്യവസ്ഥയുടെ ഭാഗാമാക്കിയിരിക്കുന്നു. കൊച്ചു കുട്ടികള്‍ പോലും എ.കെ 47 പോലുള്ള തോക്കുകളൊക്കെ സര്‍വീസ് ചെയ്യുമെന്ന് കേട്ടപ്പോള്‍ തന്നെ ഞാന്‍ ഇവര്‍ക്ക് വലിയൊരു സ്ഥാനം കൊടുത്തിരുന്നു-അതായത് കണ്ടാല്‍ ഒളിച്ചോടണമെന്നത്) ഒരു ശൈഖിനു വേണ്ടി റിസീവര്‍ വാങ്ങുന്നതിനു വേണ്ടി വന്നിരുന്നു. വിലയുടെ പ്രശനത്തിലോ മറ്റോ ഉണ്ടായ ഒരു വാക്ക്തര്‍ക്കം. രണ്ട് പിസ്റ്റളും അരയില്‍നിന്നെടുത്ത് ലോഡ് ചെയത് മാനേജറുടെ അനിയനും, സെയില്‍ മാനേജറായിരുന്ന അഹമ്മദിനു നേരെ ചൂണ്ടി. അക്കൌണ്ടന്റായിരുന്ന വഫ ആര്‍ത്ത് വിളിച്ച് മുകളിലേക്ക് ഓടിക്കയറി സെര്‍വീസിങ് സെക്ഷനിലേക്ക് ഓടിവന്നു എന്നോട് താഴെ നടക്കുന്ന സംഭവത്തെകുറിച്ച് പറഞ്ഞു. പിന്നാലെ അഹമ്മദും. സ്റ്റോര്‍ റൂമില്‍ നിന്നും തോക്കെടുത്ത് താഴോട്ട് ഓടുന്ന രംഗം... ഞാന്‍ എന്റെ ഉമ്മയേയും, ദൈവത്തേയും ഇത്രയും ഉച്ചത്തില്‍ വിളിച്ച ഒരു ദിനം ഉണ്ടായിട്ടില്ല എന്ന് ഉറപ്പ്... ഈ തോക്കിന് ഇത്രയും വലിയ ഒരു കഴുവുണ്ടെന്നറിഞ്ഞ ദിവസം... പുറത്ത് നിന്ന് ആളുകള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. പോലീസ് സൈറന്‍ അപ്പോഴേക്കും കേട്ടു. അന്തിക്കാട് സ്വദേശിയായ അടുത്ത സുഹൃത്ത് സൈനേഷിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അപ്പോഴേക്കും അവന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ ട്രൈ ചെയ്തപ്പോള്‍ “അല്‍ ഹാതിഫ് അല്‍ മുതഹര്‍ക്ക് അല്ലദീ ത്വലബ്തഹു മുഗ് ലക്” എന്നു തുടങ്ങുന്ന കമ്പ്യൂട്ടര്‍ സംസാരം... അരമണിക്കൂറായപ്പോഴേക്കും, താഴെയുള്ള ബഹളങ്ങളൊക്കെ നിലച്ചു. വണ്ടികള്‍ പോകുന്ന ശബ്ദം... പ്രശ്നങ്ങളൊക്കെ തീര്‍ന്നെന്ന് മനസ്സിലായി. പക്ഷേ എന്റെ മനസ്സിന്റെ ധൈര്യം എവിടെയോ വീണുപോയിരുന്നു. റ്റേബിളില്‍ തലവെച്ച് കരയുന്ന വഫയെ കാണുമ്പോള്‍ അതിലേറെ ഭയം. ഉള്ള ധൈര്യവും പോയ പോലെ. ഇടക്കൊക്കെ ഉന്മേഷത്തിനു വേണ്ടി താഴെയിറങ്ങുന്ന ഞാന്‍ അന്ന് കമ്പനി അടച്ച് പോകുമ്പോഴാണ് താഴെയിറങ്ങുന്നത്.
അതിനു ശേഷം ഇവരോട് എങ്ങനെ പെരുമാറണമെന്ന് പലരും പറഞ്ഞു തന്നു. എനിക്ക് ഏറ്റവും തമാശ അല്ലെങ്കില്‍ യെമനികളോട് കൂടുതല്‍ ആദരവ് തോന്നിയ കാര്യം പോലീസുകാരുടെ പെരുമാറ്റമായിരുന്നു. പ്രത്യേക വാത്സല്യവും, പരിഗണനയും തരുന്ന ആ പ്രദേശത്തുകാര്‍ എന്നെയും അവരിലൊരംഗമാക്കി. കഫറ്റേരിയയില്‍ വരുന്ന പോലീസുകാരായ ഉമര്‍ ബാമെഹദിയും, അഹമ്മദ് അല്‍സുമൈനിയും ഞാനും മിക്കദിവസങ്ങളിലൊന്നിച്ചായിരിക്കും പ്രാതല്‍ കഴിക്കുക. പിന്നെ ട്രാഫിക്കില്‍ നിന്ന് കണ്ടാല്‍ പോലും സല്യൂട്ട് തരുന്ന പോലീസിനെ ആദ്യമായി ഞാന്‍ കണ്ടു. പണ്ടൊരിക്കല്‍ ചെത്തുതൊഴിലാളി സമരത്തിനിടെ, തൃശ്ശൂരിലും, കോഴിക്കോടും പൊതുവാഹങ്ങള്‍ കത്തിച്ചെന്നും പറഞ്ഞ് പെരിന്തല്‍മണ്ണയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. അവിചാരിതമായി പെരിന്തല്‍മണ്ണയില്‍ പോയ സമയം ഏകദേശം 4 മണി. പൂവലനാണെന്നും പറഞ്ഞ് കുറച്ച് പോലീസുകാര്‍ ജീപ്പിലെ നായയെ സീറ്റില്‍ ഇരുത്തി എന്നെ താഴെയും ഇരുത്തിയ സംഭവം ഓര്‍ക്കുമ്പോള്‍ കേരളാ പോലീസിനോട് ലജ്ജ തോന്നുന്നു.
അങ്ങനെ നാല് വര്‍ഷത്തെ അതിമനോഹരമായ ജീവിതത്തിനു വിരാമമിട്ട് ഇപ്പോള്‍ ദുബൈയിലേക്ക് ചേക്കേറിയതാണ്. തിരക്കിനിടയിലും പല സംഭവങ്ങളൊക്കെ ഓര്‍മ്മിക്കാനും ഓര്‍മ്മിപ്പിക്കാനും പഴയ സുഹൃത്തുക്കളെയൊക്കെ ടെലിഫോണില്‍ ബന്ധപ്പെടുകയല്ലാതെ വേറെന്ത് മാര്‍ഗ്ഗം?