Wednesday, July 30, 2008

ശാസ്ത്രവും കിണറും

ഹൈസ്കൂളൊക്കെ തലനാരിഴക്ക് രക്ഷപ്പെട്ടതാണെങ്കിലും, സയന്‍സ് തലക്ക് പിടിച്ചിരുന്നു. വീട്ടിലെ കിണറ്റില്‍ ഇറങ്ങുക, നെഞ്ചില്‍ നിന്ന് ചോര കിനിയുമെങ്കിലും, എങ്ങനെയെങ്കിലും വരിഞ്ഞ് പിടിച്ച് തെങ്ങില്‍ കയറുക, തുടങ്ങിയവയൊക്കെയായിരുന്നു അന്നത്തെ ഹോബി. ക്യാംപസ്സില്‍ പഠിക്കുന്ന സമയം‍, ഒരു ദിവസം കിണറ്റില്‍ ഇറങ്ങിയല്‍പ്പോഴാണ് ശ്വാസം കിട്ടാതെ വന്നത്. കിണറ്റില്‍ വായു സഞ്ചാരമില്ലാത്തത് കൊണ്ട് പെട്ടന്ന് തന്നെ കയറി രക്ഷപ്പെട്ടു. അയല്‍വാസിയായ “പറ്റിക്കല്‍ സിദ്ധീക്ക്” (ആള്‍ക്കാരെ പറഞ്ഞ് പറ്റിക്കാന്‍ ബഹു മിടുക്കന്‍) അപ്പോഴാണ് വീട്ടിലേക്ക് വന്നത്.

“എന്താടാ... കുരുത്തക്കേട് ഇത് വരെ മാറീല്ലേ...”
“അത് സിദ്ധീക്കേ... കിണറൊന്ന് നന്നാക്കണന്ന് ണ്ടായ്ര്‍ന്നു... പിന്നെ ഒരു ബക്കറ്റും എട്ക്കണം...”
“ന്ന്.ട്ട് ന്താ കേറ്യേ...? കിട്ട്യോ...?”
“ഇല്ല... ശ്വാസം കിട്ട് ണ് ല്ല...”
“ഓഹോ... അതാണോ... നീയൊരു കാര്യം ചെയ്യ്, ഒരു ചൂട്ട് കത്തിച്ചിട്ട് ങ്ങട്ട് വാ... ഞാന്‍ പറഞ്ഞ് തരാം എന്താ ചെയ്യേണ്ടേന്ന്...” (കാര്യമായിട്ട് തന്നെ പറഞ്ഞു)
“...ന്തിനാ..?”
“നീയിങ്ങട്ട് കൊണ്ട്ര്... ന്ന് ട്ട്, ഞാന്‍ പറയാം...”

ഞാന്‍ ഓടിപ്പോയി ചൂട്ട് കത്തിച്ച് കൊണ്ട് വന്നു ചോദിച്ചു:
“ഇനി പറ... എന്തിനാ ഇത്...?”
“നീ ഇതും പിടിച്ച് കിണറ്റിലോട്ട് ഇറങ്ങ്...”

ഞാനൊന്നു ശങ്കിച്ചു, ഒരു കയ്യില്‍ ചൂട്ടുമേന്തി, മറു കൈ വഴുതുന്ന പ്ലാസ്റ്റിക് കയറില്‍ പിടിച്ച് ഇറങ്ങണം
“ഇത് കൊണ്ട് എന്താടാ പ്രയോചനം...?”
“അപ്പോ അന്ക്ക് അറീല്ലേ... എയര്‍ സര്‍ക്കുലേഷന്‍ ഉണ്ടാകും... ഇല്ലെങ്കി നോക്കിക്കോ...”

എന്റെ മനസ്സ് ഹൈസ്കൂളില്‍‍ പടിച്ച ഓക്സിജനും, ഹൈഡ്രജനും പിന്നെ തീയും ഓര്‍മ്മ വന്നു. തീ കത്തണമെങ്കില്‍ ഓക്സിജന്‍ വേണം, കത്താന്‍ പ്രേരിപ്പിക്കുന്നത് ഹൈഡ്രജനും, ഗുഡ് ഐഡിയ...
ഞാന്‍ ചോദിച്ചു: “സ്കൂളീ പോവാത്ത അനക്കെങ്ങനേടോ ഇതൊക്കെ നിശ്ച്യം...?”
“അനുഭവാടാ ഗുരു...” ഒറ്റ വാക്കില്‍ മറുപടി പറഞ്ഞു.
ഞാന്‍ പിന്നെ ഒന്നും ഓര്‍ത്തില്ല. കത്തുന്ന ചൂട്ടും പിടിച്ച് ബുദ്ധിമുട്ടി ഇറങ്ങി. ഏകദേശം മധ്യഭാഗം കഴിഞ്ഞിരുന്നു. ചൂട്ട് കെട്ടു. പിന്നെ പറയണോ... കിണറ്റിലാകെ പുക. താഴേം, മേളൂം കാണുന്നില്ല. പിന്നെ, ശ്വാസവും കിട്ടുന്നില്ല. പെട്ടന്ന് ഓടിക്കയറി. ഒരുത്തനേം കൂടി പറ്റിച്ച അഹങ്കാരത്തോടെ അവന്‍ അട്ടഹസിക്കുന്നു. അതു കൂടി കണ്ട എനിക്ക് കലിപ്പ് കൂടി. അവന്റെ നേര്‍ക്ക് ചെന്നപ്പോഴേക്കും ഗൌരവത്തോടെ എന്നോടൊരു ചോദ്യം: “നീയെന്തിനാ ചൂട്ട് കെട്ത്ത്യേ...”

പുക നിറഞ്ഞ കിണര്‍ കണ്ടപ്പോഴേക്കും അടുക്കളയില്‍ നിന്ന് ഉമ്മ ഓടി വന്ന് ആട്ടിയോടിച്ചു. നിന്റെ ശാസ്ത്രമൊന്നും എന്റെ കെണറ്റില്‍ വേണ്ടാന്നും ഒരു ഡയലോഗ്.

ഇപ്പോഴും കെടാത്ത ചൂട്ടുമായി കിണറ്റില്‍ ഇറങ്ങാനൊരു മോഹം. ഓക്സിജന്റെ ചുഴലിയൊന്നുമില്ലെങ്കിലും, ഒരു കൊടുങ്കാറ്റെങ്കിലും പ്രതീക്ഷിക്കുന്നു. പക്ഷേ വീട്ടിലെ കിണറ്റിലായാല്‍ എന്റെ ബുദ്ധിയിലെ കൊച്ചു ശാസ്ത്രത്തെ വളരാന്‍ ഉമ്മ സമ്മതിക്കില്ല...

Saturday, July 26, 2008

സെസ് - അഥവാ കുത്തക സാമ്രാജ്യം

ഏതൊരു രാജ്യത്തിന്റെയും, പുരോഗതി എന്നത് പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു. അതില്‍ മുഖ്യമായും, വിദ്യാഭ്യാസവും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലിലൂടെ യുവതീ-യുവാക്കള്‍ക്ക് നല്ലൊരു ഭാവി ഉണ്ടാക്കിയെടുക്കലുമാണ്. കൂടാതെ കൂടുതല്‍ സ്വദേശ- വിദേശ നിക്ഷേപങ്ങളിലൂടെ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളര്‍ത്തിയെടുക്കലുമാണ്. പക്ഷേ, ഇങ്ങനെയൊക്കെ, ഒരു രാജ്യത്തിന്റെ സ്വപ്നങ്ങള്‍ നിറവേറ്റണമെങ്കില്‍, വിദ്യാഭ്യാസത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ വര്‍ഷാ വര്‍ഷം പുറത്തിറങ്ങുന്ന പതിനായിരങ്ങളെ സംരക്ഷിക്കാന്‍ കൂടുതല്‍ കമ്പനികള്‍ക്ക് ഇവിടെ അവസരം കൊടുത്തേ മതിയാകൂ, തന്നെയുമല്ല, അവര്‍ക്ക് വേണ്ട വൈദ്യുതിയും, വെള്ളവും, മറ്റു സൌകര്യങ്ങള്‍ കൊടുക്കേണ്ടി വരും. നിര്‍ഭാഗ്യ വശാല്‍, ഇവിടെയുള്ള വിദ്യാഭ്യാസം വരെ പൊതുജനങ്ങളോ അല്ലെങ്കില്‍ ബഹുഭൂരിഭാഗമോ ചോദ്യം ചെയ്യപ്പെടുന്നു എന്നത് വേറൊരു വിഷയം.എമിറേറ്റ്സ് പോലുള്ള ഗള്‍ഫ് നാടുകളില്‍, ഇതുപോലുള്ള പ്രത്യേക (ഫ്രീ ട്രേഡ് സോണ്‍) മേഖലയില്‍ കമ്പനികളുടെ പ്രവര്‍ത്തനം നടക്കുന്നത് കൊണ്ടായിരിക്കണം അത്തരം രാജ്യങ്ങള്‍ സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇത്തരമൊരു മേഖല 1965 എക്സ്പോര്‍ട്ട് പ്രോസസ്സിങ് സോണ്‍ (EPZ) എന്ന പേരില്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചു. കൂടുതല്‍ കയറ്റുമതികള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി കൊണ്ട് വന്ന ഗുജറാത്തിലെ കണ്ടല എന്ന ഈ മേഖല ഏഷ്യയില്‍ തന്നെ ആദ്യത്തെ തന്നെ ഒരു സംരംഭമായി മാറി. പിന്നീട്, കൂടുതല്‍ നിക്ഷേപം, ബഹു രാഷ്ട്ര കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക, പോലുള്ള (ഭരണ-ഉദ്ധ്യോഗസ്ഥ വൃന്ദങ്ങള്‍ക്ക് തോന്നുന്ന) അതിന്റെ പരിമിതികള്‍ പരിഹരിക്കാന്‍ വേണ്ടി “പ്രത്യേക സാമ്പത്തിക മേഖല“, അഥവാ സെസ് (SEZ- Special Economics Zone) ഏപ്രില്‍ 2000-ന്ഔദ്യോഗികമായി പ്രഖാപിച്ചു.

സെസിന്റെ ദോശങ്ങള്‍:
ആത്മാര്‍ത്ഥമായി സടപ്പിലാക്കേണ്ട ഒരു സംവിധാനമായ സെസിനെ നിര്‍ഭാഗ്യവശാല്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ വേണ്ടിയാണെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല എന്ന് പറയാതിരിക്കാന്‍ വയ്യ. കാരണം, ഇന്ന് സെസിന് വേണ്ടി ഏറ്റെടുക്കുന്ന മിക്ക ഭൂമിയും ഫലഭൂയിഷ്ഠമായ, കൃഷിയോഗ്യമായ മണ്ണ് തന്നെ. തരിശ് ഭൂമികളോ അല്ലെങ്കില്‍, വിജനമായ മറ്റ് സ്ഥലങ്ങളോ നില നില്‍ക്കെ തന്നെ, ഇത്തരം കൃഷി ഭൂമികള്‍ ഏറ്റെടുക്കുന്നതില്‍ പല ഗൂഢാലോചനകള്‍ തന്നെയുണ്ടെന്ന് തന്നെ പറയാം. രാജ്യത്തിന്റെ ബഹുഭൂരിഭാഗം പേരും തൊഴില്‍ ചെയ്ത് കൊണ്ടിരിക്കുന്ന കൃഷിയിലും, കൃഷിഭൂമിയിലും കൈ കടത്തുക എന്നത് ആ ഒരു രാജ്യത്തിലെ ജനങ്ങളോട് ചെയ്യുന്ന കൊടും ചതി തന്നെയാണ്. തന്‍നിമിത്തം, കൃഷിക്ക് വേണ്ടി പണം വായ്പ വാങ്ങി, വിത്തും, വളവും വാങ്ങി അതില്‍ പല സ്വപ്നങ്ങളും കാണുന്ന കര്‍ഷകര്‍, നഷ്ടപ്പെട്ട ഭൂമിയും പണവും തിരികെ കിട്ടാതെ വരുമ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു.

പ്രത്യേകമായ നിയമങ്ങളിലൂടെ, ഒരു ബദല്‍ ഗവണ്‍മെന്റിനെ സൃഷ്ടിക്കുക തന്നെയാണ് ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സെസിലൂടെ കാണാന്‍ കഴിയുന്നത്. അതായത്, ഭൂമിയുടെ ന്യായ വില കൊടുക്കാതെയോ, ബലപ്രയോഗത്തിലൂടെയോ ഹെക്ടര്‍ കണക്കിന് സ്വന്തമാക്കുന്ന ഭൂമിക്കും, സ്താപനങ്ങള്‍ക്കും, നികുതികളും, മറ്റു സര്‍ക്കാറിലേക്ക് എത്തേണ്ട സമ്പത്തിന്റെ വലിയൊരു ഭാഗം ഇല്ലാതെ പോകുന്നു. ഉള്ള നികുതികളും മറ്റും തന്നെ അടക്കാതെ കിട്ടാകടങ്ങളായി നിലനില്‍ക്കുന്നത് നമ്മുടെ വൈദ്യുത് ബോര്‍ഡിന്റേയും, ടെലികോം അതോരിറ്റിയുടേയും, കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. കൂടാ‍തെ, അന്താരാഷ്ട്ര തൊഴില്‍ നിയമത്തെ കാറ്റില്‍ പറത്തി അവരൂടേതായ പുതിയ തൊഴില്‍ നിയമങ്ങള്‍ക്ക് നാം തല വെക്കേണ്ടി വരുന്നു. പോലീസിന് പോലും കടന്ന് ചെല്ലാന്‍ കഴിയാത്ത വിധം പുതിയ ഒരു സ്വതന്ത്ര രാജ്യത്തിലെ ക്രമസമാധാനം ഏതെങ്കിലും കുത്തക സെക്യൂരിറ്റി കമ്പനികളുടെ നിയന്ത്രണത്തിലാകുന്നു എന്നതും ഇവിടെ ശ്രദ്ധേയം. അങ്ങനെ കോടതികള്‍ക്ക് പോലും ഇടപെടാന്‍ കഴിയാത്ത വിധം ഒരു കുത്തക രാഷ്ട്രം രൂപപ്പെടുത്തുന്നു.

എന്നാല്‍ ഇത് വായിച്ച് കൊണ്ടിരിക്കുന്ന ഏതൊരുവനും, പൊതുവെ താരതമ്യം ചെയ്യുന്നത് ഗള്‍ഫ് നാടുകളിലെ ഫ്രീ സോണ്‍ മേഖലളെയാണ്. ഇവിടെയുള്ള പോലീസും കോടതികളും, വൈധ്യത- ടെലികോം അതോരിറ്റികളുടെ മുഖം നോക്കാതെയുള്ള നടപടികള്‍ ഒരു കുത്തക കോര്‍പറേറ്റിന്റെ വഞ്ചനകളില്‍ സര്‍ക്കാര്‍ പെടുന്നില്ല. എന്നാല്‍ ഇന്ന് കേരളവും മറ്റു സംസ്ഥാനങ്ങളും വര്‍ഷാ വര്‍ഷമോ അല്ലെങ്കില്‍ സര്‍ക്കാറുകള്‍ മാറുമ്പോഴോ ധവള പത്രങ്ങള്‍ ഇറക്കുന്നത് ഇങ്ങനെയൊരു വഞ്ചനയുടെ ഫലമായാണ്.


ഇന്നത്തെ സെസിന്റെ അവസ്ഥ:
മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ഈ സെസ് എന്ന സംവിധാനത്തെ അത്യാഗ്രഹത്തോടെ പ്രോത്സാഹിപ്പിക്കുന്നു. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, സിംഗൂര്‍ എന്നീ മേഖലകള്‍ ഇതിന് വലിയൊരു ഉദാഹരണമാണ്. മന്ത്രിമാര്‍ക്കും, ഉദ്ധ്യോഗസ്ഥ വൃന്ദങ്ങള്‍ക്കും ലഭിക്കുന്ന കിമ്പളത്തിന്റെ തോതനുസരിച്ച് വങ്കിട കോര്‍പറേറ്റ് കമ്പനികള്‍ ചൂണ്ടികാണിക്കുന്ന കൃഷിയിടങ്ങളും, മറ്റും ഒരു ഉപാധികളും കൂടാതെ ഭൂമികള്‍ തുച്ഛ വിലക്കോ അല്ലെങ്കില്‍ പിടിച്ച് പറിച്ചോ കയ്യേറുന്നു. പിന്നെ മുന്നില്‍ ശൂന്യത മാത്രമുള്ള ഏതൊരു സമൂഹവും സമരവും, വിപ്ലവങ്ങളും നടത്തുകയല്ലാതെ വേറെന്ത് മാര്‍ഗ്ഗം?

സെസ് എങ്ങനെ പ്രാവര്‍ത്തികമാക്കാം:
പുനരധിവാസത്തെ പോലും ചിന്തിക്കാത്ത സര്‍ക്കാര്‍, സെസ് നടപ്പിലാക്കാന്‍ വേണ്ടി ആത്മാര്‍ത്ഥമായി എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്ന ചര്‍ച്ച ഇവിടെ നടക്കട്ടെ...

Sunday, July 13, 2008

മൊബൈല്‍ ഫോണും, വിദ്യാര്‍ത്ഥികളും

ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയുടെ വളര്‍ച്ച, ജനിച്ച് വീഴുന്ന കുഞ്ഞുങ്ങള്‍ പോലും അനുഭവിക്കുന്നത് അതിന്റെ വിജയത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞിനെ താരാട്ട് പാട്ട് കേള്‍പ്പിച്ച് ഊഞ്ഞാലാട്ടി ഉറക്കാനും, കരയുന്ന കുഞ്ഞിന്റെ മനസ്സില്‍ സന്തോഷം പകരാന്‍ വേണ്ടി, ചിരിക്കുകയും കരയുകയും, ആടുകയും പാടുകയും മറ്റും ചെയ്യുന്ന പാവകളും, മറ്റും മാര്‍ക്കറ്റില്‍ വ്ലരെ സുലഭമാണ്. അങ്ങനെ തുടങ്ങുന്നു അതിന്റെ സമൂഹത്തിനോടുള്ള സേവനങ്ങള്‍. കമ്പ്യൂട്ടറും, മൊബൈലും, ഇന്റര്‍നെറ്റും, എന്തിന് നാം എഴുതികൊണ്ടിരിക്കുന്ന ഈ ബ്ലോഗ് വരെ അതിന്റെ അത്യുന്നത സേവനങ്ങളിലൊന്നാണ്. ഈ ലോകത്തിന്റെ ഓരോ ചലനങ്ങളും, വാര്‍ത്തകളും, മറ്റു എല്ലാം തന്നെ നമുക്ക്, മള്‍ട്ടീ മീഡിയകളിലൂടെ തൊട്ടാസ്വദിക്കാന്‍ കഴിയുന്നത് വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത സേവനങ്ങളിലൊന്നാണ്. ആരോഗ്യമേഖല ഈ ഐ. റ്റി. യാണ് ഭരിക്കുന്നത് എന്ന് തന്നെ വേണമെങ്കില്‍ പറയാം.

പക്ഷേ, “അധികമായാല്‍ അമൃതവും വിഷം” എന്ന യാതാര്‍ത്ഥ്യത്തിന് നാം ഇവിടെ സാക്ഷികളാകുന്നു. ഇന്ന് കമ്പ്യൂട്ടറില്‍, മോര്‍ഫിങും, അശ്ലീലവും, തുടങ്ങുന്ന എല്ലാ ദുരുപയോഗങ്ങളും, ഒരു വൈറസ് പോലെ സമൂഹത്തില്‍ പടര്‍ന്നിരിക്കുകയാണ്. മനുഷ്യന്റെ മസ്തിഷ്കത്തില്‍ വരെ എത്തിയ ഈയൊരു സമൂഹ വിപത്ത് മൊബൈല്‍ ഫോണിന്റെ (ദുരു)ഉപയോഗത്തിലും എത്തി. പക്ഷേ അതൊരു വിവേകമുള്ളവര്‍ക്കിടയിലാണെങ്കില്‍ അതിന്റെ നന്മ-തിന്മകള്‍ പറഞ്ഞാല്‍ മനസ്സിലാക്കിയേക്കാം. പക്ഷേ, ഈ പ്രതിഭാസം കൊച്ചു കുട്ടികളില്‍ കണ്ട് വരുന്നു എന്നതാണ് ഇന്ന് സര്‍ക്കാരും, രക്ഷിതാക്കളും, മൊത്തം സമൂഹവും നേരിടുന്നത്. കാരണം സ്വന്തം സഹപാഠികളുടെ നീലച്ചിത്രങ്ങളും, അശ്ലീല ഫോട്ടോകളും, സംസാരങ്ങളും, ദിനം പ്രതി കൂടി വരുന്നു.

സ്വന്തം രക്ഷിതാക്കളില്‍ നിന്നാണല്ലോ ഏതൊരു കുട്ടിയും ബാല പാഠങ്ങള്‍ പഠിക്കുന്നത് എന്ന വാസ്തവം ഇക്കാര്യങ്ങളിലും യാദാര്‍ത്ഥ്യമാകുന്നുണ്ടോ എന്ന സംശയം ചില കുട്ടികളുടെ സംസാരങ്ങളില്‍ നിന്നും മനസ്സിലാകുന്നു. അതു പോലെ തന്നെ മക്കളുടെ വഴി വിട്ട പോക്കും, ശാഠ്യവും, ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതുവഴി സാധിക്കാതെ പോകുന്ന മക്കളുടെ ശാഠ്യങ്ങള്‍ക്ക് ഫലമായി രക്ഷിതാക്കള്‍ കേള്‍ക്കേണ്ടി വരുന്നത് അവരുടെ ആത്മഹത്യാ ഭീഷണികളും, വീട് വിട്ടിറങ്ങലും ഒക്കെയാണ്. ക്ലാസുകളില്‍ നിന്ന് ക്യാമറ മൊബൈലുകളില്‍ പകര്‍ത്തിയ സഹപാഠിയുടെ അശ്ലീല ചിത്രങ്ങള്‍ ബ്ലൂടൂത്ത് വഴിയും, മള്‍ട്ടിമീഡിയാ മെസ്സേജിങ് വഴിയുമുള്ള വ്യാപനം, ആ കുട്ടിയുടെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്നു. അങ്ങനെ മനക്കരുത്ത് ഇല്ലായ്മയുടെ 18-ാം അടവായ ആത്മഹത്യ തന്നെ അവര്‍ക്ക് മാര്‍ഗ്ഗം. ഇങ്ങനെ മുന്‍കാലങ്ങളില്ലാത്ത പോലെ, മനക്കരുത്തില്ലാത്ത ഒരു സമൂഹത്തിന് മൊബൈലും ഒരു “കൂനിന്‍ മേല്‍ കുരുവാണ്”. അത് പോലെ തന്നെ, വോയ്സ് റെക്കോഡിങ് സംവിധാനമുള്ള മൊബൈലുകള്‍ അശ്ലീല സംസാരങ്ങളേയും മറ്റും പകര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു.
ഇതിനൊക്കെ രക്ഷിതാക്കള്‍ക്ക് പല കാരണമുണ്ട്. വിദൂരത്തോ അല്ലെങ്കില്‍ ഹോസ്റ്റലിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ സാമീപ്യം എന്ന ഒഴിച്ചുകൂടാന്‍ പറ്റാത്ത കാരണങ്ങള്‍ക്ക് എന്ത് നാം മറുപടി പറയണം? എന്ന് തുടങ്ങുന്ന പല ചോദ്യങ്ങള്‍ ഞാനിവിടെ ഉന്നയിക്കുന്നു?
1) ഇതിന്റെ കാരണക്കാര്‍ ആരാണ്?
2) രക്ഷിതാക്കള്‍ക്ക് മക്കളുടെ മേല്‍ ഇത് എത്ര കണ്ട് നിയന്ത്രിക്കാന്‍ കഴിയും
3) മൊബൈല്‍ ഫോണ്‍ വിദ്യാര്‍ത്ഥികളില്‍ നിരോധിക്കണോ വേണ്ടയോ?
4) അങ്ങനെയെങ്കില്‍, നിരോധനം ശരിയായി ഉപയോഗിക്കുന്നവരേയും ബാധിക്കില്ലേ?
5) സമൂഹത്തിന് ഇതില്‍ എത്ര കണ്ട് ഉത്തരവാദിത്തം ഉണ്ട്?
6) അദ്ധ്യാപകര്‍ എന്ത് ചെയ്യണം? (സ്കൂളുകളില്‍ അവരുടെ മൊബൈല്‍ ഉപയോഗം ചോദ്യം ചെയ്യുന്നതില്‍ കുട്ടികളുടെ മേലുള്ള അവകാശത്തെ ചോദ്യം ചെയ്യപ്പെടുന്നു എന്ന് ഓര്‍ക്കുക)
7) സര്‍ക്കാര്‍ എന്ത് നിലപാടെടുക്കണം (ഒരു സര്‍ക്കാറിനേയും പഴിക്കാനല്ല ഈ ചോദ്യം, ലീഗലായി എന്ത് ചെയ്യാന്‍ കഴിയും)?
8) പ്രവാസികളുടെ നിലപാടെന്താണ്, അല്ലെങ്കില്‍ അവര്‍ക്ക് എന്ത് നിലപാടെടുക്കാന്‍ പറ്റും? (കാരണം പ്രവാസികളുടെ മക്കളില്‍ ഇത്തരമൊരു ഹീനത കൂടി വരുന്നു എന്ന വാസതവത്തിന്റെ അടിസ്ഥാനത്തില്‍ ഈ ചോദ്യം ഉന്നയിക്കുന്നു.)

Friday, July 11, 2008

മാനസിക രോഗങ്ങളും, പ്രതിവിധികളും

മനസ്സ് എന്ന മാന്ത്രീകത ദൈവ സൃഷ്ടിയിലെ അത്ഭുതങ്ങളില്‍ ഒന്നാണ്. സ്വന്തമായി ഒരു ശാരീരിക ഘടനയോ, പരിധികളോ ഇല്ലാത്ത ഒരു സൃഷ്ടി. ഇത് ഒരു മനുഷ്യന്റെ ജനനം തൊട്ട്, മരണം വരെയുള്ള എല്ലാ കാര്യങ്ങളിലും സുപ്രധാന പങ്ക് വഹിക്കുന്നു. അല്ലെങ്കില്‍, ഇതിന്റെ ചലനമാണ് മനുഷ്യന്റെ ജീവിത രീതി എന്ന് തന്നെ വേണമെങ്കില്‍ പറയാം. ഒരു മനുഷ്യനില്‍, സ്നേഹം, ദയ, കാരുണ്യം, സന്തോഷം, ക്ഷമ, എന്നു തുടങ്ങുന്ന എല്ലാ നല്ല വികാരങ്ങളും മനസ്സിന്റെ സൃഷിയാണ്. എന്നാല്‍ അതെ മനസ്സിന് തന്നെ എല്ലാ അക്രമവാസനയും, സങ്കടങ്ങളും, ദുഃഖങ്ങളും സൃഷ്ടിക്കാനും കഴിയും. അത് പോലെ തന്നെ പല രോഗങ്ങള്‍ക്കും ഈ മനസ്സ് തന്നെ കാരണക്കാരന്‍ എന്നതും സത്യം.


ശരീരത്തിലെ മുറിവോ ചതവോ, മറ്റു ബാഹ്യ-ആന്തരാവയവങ്ങളില്‍ ഉണ്ടാകുന്ന പല രോഗങ്ങളും, ശാരീരിക രോഗങ്ങള്‍ തന്നെയെന്ന് പറയാം. എന്നാല്‍ ഇതിന്റെ വേദനയോ അല്ലെങ്കില്‍ വികാരമോ മുഴുവന്‍ അനുഭവിക്കുന്നത് മനസ്സ് എന്ന അദൃശ്യ ശക്തി തന്നെയാണ്. അത് കൊണ്ട് തന്നെയാണ് ശരീരത്തിലെ ഒരു ചെറിയ മുറിവിന് വേണ്ടി നമ്മുടെ ശരീരവും, മനസ്സും മുഴുവനായി അതിന്റെ വേദന, ഉറക്കമൊഴുവാക്കി പോലും അനുഭവിക്കുകയും ചെയ്യുന്നത്. ഇത് ശരീരവും മനസ്സും തമ്മിലുള്ള ഒരു ബന്ധത്തിന് വലിയൊരു ഉദാഹരണമാണ്.


എന്നാല്‍ ചിലരില്‍ കണ്ട് വരുന്ന ശാരീരിക രോഗങ്ങള്‍ക്ക് വലിയൊരു കാരണക്കാരന്‍ ഈ മനസ്സ് തന്നെയാണ്. ഭീതി കൊണ്ടും മറ്റും ഉണ്ടാകുന്ന പനി തുടങ്ങി ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഇത്തരം രോഗങ്ങളെ ചികിത്സിക്കുക എന്നത് ആധുനിക മരുന്നുകള്‍ കൊണ്ട് സാധ്യമല്ല. പിന്നെ അതിനുള്ള പ്രതിവിധിയാണ് മാനസികാരോഗ്യ കേന്ദ്രങ്ങള്‍. മനസ്സിന്റെ ഇത്തരമൊരു ദുര്‍ബലത്തെ ചൂഷണം ചെയ്യാന്‍ നാട്ടില്‍ പല ദൈവങ്ങളും, സന്യാസിമാരും, സിദ്ധന്മാരും, ദര്‍ഗ്ഗഗളും ഒക്കെ പൊങ്ങി വന്നു. ആരോഗ്യമില്ലാത്ത മനസ്സുമായി, അതിവേഗ ചികിത്സക്ക് വേണ്ടി നാട്ടുകാര്‍ അവരെ സമീപിച്ചു. എന്നാല്‍ ഇതിന്റെ പിന്നിലുള്ള ഉദ്ദേശം ആത്മീയമീയത കലര്‍ത്തിയ സെക്സും, മറ്റു ശക്തികളില്‍ ഭരമേല്പിക്കലും (ഇസ്ലാമില്‍, ഇതിനെ ശിര്‍ക്കെന്ന് വിളിക്കും) അവര്‍ നമുക്ക് പഠിപ്പിച്ചു തന്നു. ലഹരി തരുന്ന പദാര്‍ത്ഥങ്ങളും, “ജീവികളും” അതിന് മാറ്റ് കൂട്ടി എന്നത് ശ്രദ്ധേയം. അങ്ങനെ പൊതുവെ സുഖങ്ങള്‍ മാത്രം അനുഭവിക്കാനറിയുന്ന മനുഷ്യന്‍ അതിന് പിറകേ പോവുകയും, എന്നാല്‍ ബുദ്ധിമുട്ടുകളും, പരാജയങ്ങളും വന്നാല്‍ പതറി നില്‍ക്കുന്ന ഇത്തരമൊരു സമൂഹത്തിന് ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയുമില്ലാതെയായി.

എന്നാല്‍ ഈ രീതിയിലല്ലാതെ, രോഗ ശാന്തിക്ക് വേണ്ടി ജോലി ചെയ്യുന്നവരേയും ഈ അടച്ചാക്ഷേപിച്ച ഗണത്തില്‍ ഉള്‍പെടുത്തിയതും നിര്‍ഭാഗ്യകരം. ഇവരുടെ ചികിത്സാ രീതികള്‍ പലതാണെങ്കിലും, ദൈവ വിശ്വാസവും, മനോധൈര്യവും ഇല്ലാത്ത ഒരു സമൂഹത്തിന് വേറൊരു മാര്‍ഗ്ഗവുമില്ല. അതായത്, ചില രോഗികള്‍ക്ക്, ബിരുധമില്ലാത്തവനാണെങ്കില്‍ പോലും “പാരമ്പര്യ വൈദ്യനാ”യി ഒരാളുണ്ടാകുന്നത് പലപ്പോഴും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ചികിത്സ കൊണ്ടല്ലാതെ എന്റെ രോഗം മാറുകയില്ല എന്ന് പറയുന്ന പഴമക്കാരായ പല രോഗികളേയും പല സ്ഥലങ്ങളിലും കാണാന്‍ സാധിക്കും. (ഇതിനെ മാനസിക രോഗമെന്നല്ലാതെ മറ്റെന്ത് വിളിക്കാന്‍ പറ്റും?) ഇത്തരക്കാര്‍ക്ക് ചികിത്സ നിഷേധിക്കുവാനും പാടില്ലാത്ത സാഹചര്യം പല മക്കളേയോ, ബന്ധു-മിത്രാതികളേയോ വേട്ടയാടിയിട്ടുണ്ട്. പിന്നെയുള്ള ഏക പോംവഴി ഈ “വൈദ്യന്‍” തന്നെ. അങ്ങനെ ചിലര്‍ ഏലസ്സിലോ, മന്ത്രങ്ങളെഴുതി(യെന്ന് വിശ്വസിപ്പിച്ച്)യ കടലാസ് തുണ്ടുകളിലോ അഭയം പ്രാപിക്കുന്നു. (തുറന്ന് നോക്കിയാലല്ലേ ഇതില്‍ വൈദ്യന്‍ മന്ത്രമല്ല, പലതും കുത്തിവരച്ചുള്ള വെറും തന്ത്രമാണ് എഴുറ്റിയിരിക്കുന്നതെന്ന് മനസ്സിലാവൂ). (മന്ത്രിച്ച് ഊതാനായി കൊണ്ട് വന്ന വെള്ളം മാന്ത്രികന്റെ അടുത്തെത്തും മുമ്പേ പരിചാരകന്‍ തിരിച്ച് കൊണ്ട് പോയി കൊടുത്ത് കുടിച്ച രോഗിയുടെ അസുഖം ഭേദമായത് മന്ത്ര ശക്തിയുള്ള വെള്ളമാണ് താന്‍ കുടിക്കുന്നത് എന്ന വിശ്വാസമുള്ള രോഗി കണ്മുന്നില്‍ കണ്ട വികൃതിയാണ്). ഇതേ അവസ്ഥയാണ് നമ്മിലുള്ള ദൈവ വിശ്വാസത്തിലും. ഏക ദൈവമായ ബ്രഹ്മാവിനെ (അറബിയില്‍ അല്‍-ഇലാഹ്)ആരാധിക്കുന്നതിന് പകരം, മനുഷ്യന്‍ പല ബിംഭങ്ങളിലും അഭയം തേടിയതും മനസ്സിന്റെ ദുര്‍ബലത കൊണ്ട് തന്നെയാണ്.

ഇതില്‍ നിന്നും മുക്തി നേടുക എന്നത് ആധുനിക മനുഷ്യന്റെ ധര്‍മ്മമാണ്. അങ്ങനെ ആ ധര്‍മ്മത്തെ മറ്റുള്ളവരിലേക്ക് എത്തിച്ച് കൊടുക്കലും, അവന്റെ തന്നെ ബാധ്യതയാണ്. മെഡിറ്റേഷന്‍ നല്‍കുന്ന പാഠം ഇത് തന്നെ. പക്ഷേ, “മെഡിറ്റേഷന്‍ മുതലാളിമാര്‍” സത്യത്തില്‍ നമ്മെ കബളിപ്പിക്കുന്നു എന്ന വാസ്തവം നാം അറിയാതെ പോകുന്നു. മെഡിറ്റേഷന്റെ നിര്‍വചനങ്ങളില്‍ ഒന്നായ “ഏകാഗ്രത” എന്നത് ശാസ്ത്രീയമായി നിര്‍വചിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. അതായത് ശാസ്ത്രീയ വിശദീകരണമായ ഒരു ബിന്ധുവില്‍ ശ്രദ്ധ പതിപ്പിക്കുക എന്നതില്‍ ബിന്ധു എന്നത് ഏകാഗ്രമാകുമ്പോഴേ ശരിയാകൂ. അതിനെ കോടാനക്കോടി ഭാഗങ്ങളാക്കാന്‍ പറ്റുമെന്നത് ശാസ്ത്രം അംഗീകരിച്ചേ മതിയാകൂ. ഒന്നു കൂടി വിശദീകരിക്കുകയാണെങ്കില്‍ വിഭജിക്കാന്‍ കഴിയാത്തതിന്റെ പൂര്‍ണ്ണ രൂപമായ അദൃശ്യമായ ഒരു ദൈവിക ശക്തി തന്നെയാവണം ഈ കേന്ദ്ര ബിന്ധു എന്നു പറയുന്നത്. ഇതിലുള്ള വിശ്വാസവും അതില്‍ ഭരമേല്പിക്കലുമാണ് ഇന്നുള്ള മാനസിക രോഗങ്ങള്‍ക്ക് പ്രതിവിധി.

എന്നാല്‍ ദുര്‍ബല മനസ്സുകാര്‍ക്ക് നല്‍കുന്ന ചികിത്സ ഒരര്‍ത്ഥത്തില്‍ ശിര്‍ക്കും, മറ്റേ അര്‍ത്ഥത്തില്‍ ശരിയുമാണെന്ന് പലരും അവകാശപ്പെടുമ്പോല്‍ എന്ത് വഴിയാണ് പൂര്‍ണ്ണമായും ദൈവത്തെ ഉള്‍കൊള്ളാന്‍ കഴിയാത്ത ദുര്‍ബല മനസ്സുകാര്‍ ചെയ്യേണ്ടത് എന്നത് പണ്ഡിത സമൂഹം നിര്‍വചിക്കപ്പെടേണ്ടതുണ്ട്, അതല്ലങ്കില്‍ അതിന് പ്രതിവിധി കാണേണ്ടതുണ്ട്.

Wednesday, July 9, 2008

ഉറക്കത്തിന് കിട്ടിയ വില

പതിവു പോലെ ഇന്നും ജോലിക്കെത്തി. വണ്ടിയില്‍ കയറുമ്പോള്‍ തന്നെ വലത്തേ കവിള്‍ നല്ല വേദന ഉണ്ടായിരുന്നു. റൂമിലെ ഹമീദ് ഇക്കാക്ക് വിളിച്ച് പറഞ്ഞപ്പോഴാണ് കാര്യം പിടികിട്ടിയത്.

എന്റെ “ഞെളിയലും പിരിയലും” പോലെ, ഉറക്കത്തിലും ഉണ്ട് സംസാരവും ഇടിയും തൊഴിയുമൊക്കെ. അങ്ങനെ ഇന്നലെ രാത്രി ഉറക്കത്തില്‍ ഓഫീസിലെ കോവണികളാണെന്ന് കരുതി ആദ്യ പടി ചവിട്ടിയത് ഹമീദ്കായുടെ കൈയില്‍, രണ്ടാം പടി കഴുത്തിലും, മൂന്നാം പടി കയറുന്നതിന് മുമ്പ് എന്നെ അയാള്‍ കൈ വെച്ചിരുന്നു. എന്നിട്ട് ലൈറ്റിട്ടു. തല്ലിയ ഭാവമൊന്നും കാണിക്കാതെ പറഞ്ഞു: "മിണ്ടാണ്ട് പോയി കെടന്നൊറ്ങ്ങെടാ‍..., കോണി ഞമ്മക്ക് നാളേം കേറാം അത്വുല്ലങ്കി, ഇജ്ജ് അന്റെ ഓഫീസീന്ന് കേറിക്കോ..."
അടികിട്ടിയ ഓര്‍മ്മ ഇല്ലാതെ വീണ്ടും കിടന്നു. പക്ഷേ കണ്ണ് നിറഞ്ഞത് ദുഃസ്വപനമാണ് കണ്ടെതെന്ന് കരുതിയിട്ടായിരുന്നു. പിന്നെയല്ലേ അറിഞ്ഞത് ദുഃസ്വപ്നം ചിലപ്പോള്‍ ഫലിക്കുമെന്ന് പഴമക്കാര്‍ പറയുന്നത് ശരിയാണെന്ന്.

ഇന്ത്യയും, ആണവ കരാറും

ജൂലായ് 8, 2008, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട ഒരു ദിവസം. യു. പി. എ. ഗവണ്‍്മെന്റില്‍ നിന്നും, ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചു. കാരണം മറ്റൊന്നുമല്ല, യു. പി. എ ഗവണ്‍മെന്റ് മുന്നണി മര്യാദകള്‍ ലംഘിച്ചു അമേരിക്കന്‍ ആണവ കരാറുമായി മുന്നോട്ട് പോയ സാഹചര്യത്തില്‍ വിശ്വസിച്ച് കൂടെ നില്‍ക്കുന്നവനെ ചദിച്ചാല്‍, ഏതൊരുവനും, ചെയ്യുന്ന പണി- കൂട്ട്കെട്ട് അവസാനിപ്പിക്കല്‍ എന്നത്. പിന്നീട് എസ്. പി കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്നു, എന്നും, അതില്‍ ബി. എസ്. പി. അതിന് തടയിടാനായി ഒമ്പത് എസ്. പി. അംഗങ്ങളെ വിലക്കെടുത്തു എന്നതുമൊക്കെ സാധാരണ രാഷ്ട്രീയത്തിലെ പതിവു നാടകങ്ങള്‍. അതെന്തുമായിക്കൊള്ളട്ടെ...

ഗുണവും, അതുപോലെ തന്നെ ദോഷവും ചെയ്യുന്ന ഈ വണ്‍-റ്റു-ത്രീ ആണവ കരാര്‍, അമേരിക്കയില്‍ നിന്നും, ആണവോര്‍ജ്ജം ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കും, സൈനികാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണെന്നല്ലാതെ, ഏത് ഗവണ്‍മെന്റ് വേണമെന്ന് നിശ്ചയിക്കുന്ന സാധാരണക്കാര്‍ക്ക് ഇതിന്റെ ഉള്‍കളികളോ, അല്ലെങ്കില്‍ അതിന്റെ രാഷ്ട്രീയ മുഖമോ അറിയില്ല എന്നത് വാസ്തവം. അല്ലെങ്കില്‍, ആ ഗവ്ണ്‍മെന്റിന്റെ ബാധ്യതയായ അതിനെ, ജനങ്ങളില്‍ എത്തിച്ച് കൊടുക്കുന്നതിന് പകരം അങ്ങ് ഡല്‍ഹിയിലും, ജപ്പാനിലുമൊക്കെയായി(ഇന്ന് മന്‍മോഹന്‍ സിങ് ജി8 ഉച്ചകോടിക്ക് ജപ്പാനില്‍ എത്തിയിരിക്കുന്നു) പല കോപ്രായത്തരങ്ങള്‍ കാണീക്കുന്നു. ഇത് കണ്ട് കൊണ്ടിരിക്കുന്ന ഏതൊരുവനും, പൊതുവെ ആ ഗവണ്മെന്റിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യും, അങ്ങനെ സംശയിക്കുകയും ചെയ്യും.

വര്‍ഷങ്ങളായി, ഇന്ത്യയുടെ കൂട്ടാളി ആരെന്ന് ചോദിച്ചാല്‍ ലോകം ഒരേ സ്വരത്തില്‍ പറയുമായിരുന്ന് -(പഴയ)സോവിയറ്റ് യൂണിയനെന്ന്. അങ്ങനെ ഇന്ത്യയുടെ വളരെ തന്ത്രപ്രധാനമായ പല നേട്ടങ്ങള്‍ക്കും, ഈ ബന്ധം വഴി വെച്ചു. പക്ഷേ, സോവിയറ്റ് യൂണിയന് വേറൊരു മുഖം കൂടിയുണ്ടായിരുന്നു. അമേരിക്കയുമായുള്ള ശത്രുത എന്നത്. അങ്ങനെ സി. ഐ. യുടെ വളരെ വ്യക്തമായ ഇടപെടലുകള്‍ കൊണ്ട് സോവിയറ്റ് യൂണിയനെ ഇല്ലാതാക്കി. പിന്നീട് റഷ്യ അങ്ങനെ വളര്‍ന്ന് വരാന്‍ തുടങ്ങി. കൂട്ടിന് കമ്മ്യൂണിസം എന്ന ഒരേ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ചൈനയും. പക്ഷേ ചൈനയുടെ അസൂയാവഹമായ നേട്ടങ്ങള്‍ ലോക വിപണിയേയും, വാന നിരീക്ഷണങ്ങള്‍ നടത്തുന്ന സാറ്റലൈറ്റ് ഭരണകൂടത്തില്‍ വരെയും മേല്‍കൈ വന്നു. (സാറ്റലൈറ്റിന്റേയും അതിന്റെ ഭ്രമണത്തേയും നഷിപ്പിക്കാന്‍ കഴിവിള്ള, ചൈന നിര്‍മിച്ച “കില്‍ വെഹികിള്‍” എന്ന് അമേരിക്ക നാമകരണം ചെയ്ത മിസൈല്‍ 2007, ജനുവരി 19 നു വളരെ വിജയകരമായി പരീക്ഷിച്ചു എന്നത് ശ്രദ്ധേയം). കൂടാതെ, 2008 ബീജിങ് ഒളിമ്പിക്സ് ചൈനയുടെ വളര്‍ച്ചയെ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് സര്‍വേകള്‍ ആണയിട്ട് പറയുന്നു. അങ്ങനെ ഈ രണ്ട് രാജ്യങ്ങള്‍ കൂടി അമേരിക്ക കൊണ്ട് വരുന്ന പല യു. എന്‍. പ്രമേയങ്ങള്‍ക്കും തടസ്സങ്ങള്‍ തെന്നെ ഉണ്ടാകുന്നു എന്നത് വേറൊരു സത്യം. അങ്ങനെ വളര്‍ന്ന് വരുന്ന ശക്തിയെ ഇല്ലായ്മ ചെയ്യുക എന്നത് പണ്ട് മുതലേ ഉള്ള യു. എസ് തന്ത്രം. പക്ഷേ എങ്ങനെ സാധിക്കും?

മുന്‍ ബി. ജെ. പി. സര്‍ക്കാര്‍ ഇതിന് ഒരു വഴിയൊരുക്കി. സോവിയറ്റിന്റെ പതനത്തിന് ശേഷവും, ഇന്ത്യ ആഗ്രഹിച്ചിരുന്നത് റഷ്യയുമായുള്ള ഒരു നല്ല ബന്ധമായിരുന്നു. അത് അതുപോലെ തന്നെ തുടര്‍ന്നു പോരുകയും ചെയ്തിരുന്നു. എന്നാല്‍ ഫാഷിസ സിദ്ധാന്തങ്ങളില്‍, ഇസ്ലാമും, കമ്മ്യൂണിസവുമൊക്കെ ശത്രുക്കളായതിനാല്‍, ബി. ജെ. പിയുടെ ഇസ്രായേല്‍ ബന്ധം വഴി ഇന്ത്യയെ അമേരിക്കയുടെ വാലാട്ടികളാക്കാന്‍ ശ്രമിച്ചു. എന്നിട്ടും, അമേരിക്കയില്‍ നിന്ന് പല തിരിച്ചടികള്‍ നേരിടേണ്ടി വന്നു. എന്തിന്, ഒരു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയെ, ധരിച്ചിരുന്ന കോണകം വരെ അഴിപ്പിച്ച് വിമാനത്താവള സെക്യൂരിറ്റി ജീവനക്കാര്‍ പരിശോധന നടത്തിയിട്ടും, നമ്മുടെ രാജ്യത്തിന്റെ അഭിമാനം പണയം വെക്കുകയാണ് ചെയ്തത്.

സാമ്പത്തികമായും, സാങ്കേതികമായും മറ്റും ഇന്ത്യ വളര്‍ന്ന് കൊണ്ടിരിക്കുകയാണെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണേന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, രാഷ്ട്രീയമായി ഏറ്റ്വും പുറകെ നില്‍ക്കുന്ന, വിഡ്ഡികളുടെ കലവറയാണെന്ന് അന്ന് മുതല്‍ അമേരിക്കക്ക് മനസ്സിലായിട്ടുണ്ടാവണം. അങ്ങനെ ഉറങ്ങുന്നവരെ, ഉപ്പു രസം ചുണ്ടില്‍ നുണപ്പിച്ച് എഴുനേല്‍പ്പിക്കുന്നത് പോലെ, പിന്നീട് വന്ന മന്‍മോഹന്‍ ഗവ്ണ്‍മെന്റിനും പല പ്രഖ്യാപനങ്ങളും, വാഗ്ദാനങ്ങളും, നല്‍കി. അത് സ്വപ്നം കണ്ട മന്‍മോഹന്‍ജി യു. എന്‍ സ്ഥിരാംഗത്തം മുതല്‍ തുടങ്ങുന്ന വാഗ്ദാങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി ഓരോ രാജ്യങ്ങളിലും സ്ന്ദര്‍ശനം നടത്തി അവരുടെ കാലുകള്‍ പിടിച്ചിരുന്നപ്പോള്‍ ലോകം പുച്ഛത്തോടെ ചിരിക്കുകയായിരുന്നു. ഇത് ഇങ്ങനെ എഴുതാന്‍ കാരണം, നിങ്ങളോര്‍ക്കുക, യു. എന്‍ സ്തിരാംഗത്വത്തിന്റെ വലിയൊരു തടസ്സം അമേരിക്ക തന്നെ ആയിരുന്നില്ലേ എന്ന്, അതുപോലെ തന്നെ, ലോക ഭക്ഷ്യ ക്ഷാമം നേരിടുമ്പോള്‍ ഭക്ഷണത്തില്‍ ധൂര്‍ത്ത് കാണിക്കുന്ന അമേഏരിക്ക എന്തിനു ഇന്ത്യ്യെ പഴിക്കണം, അല്ലെങ്കില്‍ എന്തിന് അമേരിക്ക ഇന്ത്യയുടെ മറ്റു കാര്യങ്ങളില്‍ ഇങ്ങനെ ഇടപെടണം, അല്ലെങ്കില്‍ സ്വപ്നങ്ങള്‍ കാണിക്കണം?

അതെ, ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ എന്ന് രാഷ്ട്രീയമായി ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ പറ്റും. വളര്‍ന്ന് വരുന്ന ചൈന, റഷ്യ എന്നീ‍ ചേരികള്‍ ഉള്‍പ്പെട്ട മേഖലയില്‍ പുതിയൊരു ബിന്‍ ലാദനെ കൊണ്ട് വരിക എന്നത്. അങ്ങനെ, പാകിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ തീവ്രവാദം, നേപ്പാളിലെ മാവോയിസം, ശ്രീലങ്കയിലെ പുലികള്‍ എന്നീ ഓലപ്പാമ്പുകളുടെ പേരും പറഞ്ഞ് അമേരിക്ക ഇന്ന് ഇന്ത്യയുടെ മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുന്നു. ഇന്നേ വരെ, ഈ പ്രശ്നങ്ങളൊക്കെ, സധൈര്യവും, പക്വതയോടെയും ഇടപെട്ട ഇന്ത്യക്ക് ഒരു സുപ്രഭാതത്തില്‍ എന്തിന് സൈനികാവശ്യങ്ങള്‍ക്ക് അണ്വായുധം വാങ്ങിക്കൂട്ടണം? ഇങ്ങനെ ഒരു നാള്‍ പാകിസ്ഥാന്റെയോ, നേപ്പാളിന്റെയോ പേര് പറഞ്ഞ് തെക്ക്-കിഴക്കന്‍ ഏഷ്യയില്‍ ഒരു സൈനിക താവളം തുറക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന നിമിഷം ഒരു കൊട്ടാരം തന്നെ ഇതിന് വേണ്ടി പണിഞ്ഞ് കൊടുക്കേണ്ട ഗതികേട് ഇന്ത്യക്ക് വരുന്ന ദിനം നമ്മുടെ ഭാവിയിലോ അല്ലെങ്കില്‍ നമ്മുടെ വരുന്ന തലമുറയോ അനുഭവിക്കുന്ന ഒരു അവസ്ഥക്ക് ആരാണ് ഉത്തരവാദി? അങ്ങനെ അടുത്തൊരു മഹായുദ്ധവും കാണുകയും അനുഭവിക്കുകയും ചെയ്യുന്നതുനു മുമ്പ് മരിക്കുകയാണെങ്കില്‍, ഞാനിതാ ആത്മാര്‍ത്ഥമായി വരും തലമുറയോട് ഒരു കാര്യം ചോദിച്ച് നിര്‍ത്തുന്നു : “ഇന്ന് വോട്ട് ചെയ്ത 100 കോടി ജനങ്ങളില്‍ ഒരുവനാണ് ഞാന്‍. ഈ അപരാധത്തിന്‍ പരോക്ഷമായിട്ടാണെങ്കിലും കൂട്ട് നിന്ന എന്നോട് പൊറുത്തു തരില്ലേ നിങ്ങള്‍?”

Monday, July 7, 2008

കമ്പ്യൂട്ടറും പ്രേമവും

പെരിന്തല്‍മണ്ണ പോളി ടെക്നിക്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ കഴിഞ്ഞ് ചുറ്റിക്കറങ്ങുന്ന കാലം. അതിനിടയില്‍ ഫൈനല്‍ ഇയര്‍ കഴിഞ്ഞവര്‍ക്ക് ഒരു ജോബ് കൌണ്‍സിലിങ് നടത്തി. അതില്‍ ഒരു കമ്പ്യൂട്ടര്‍ അക്കാദമിയുടെ സ്റ്റാളിനോട് ഒരു പ്രത്യേക ആകര്‍ഷണീയത തോന്നി. കൌണ്‍സിലിങ് നടത്തിയിരുന്നത് രണ്ട് സുന്ദരിമാര്‍. അങ്ങനെ അവരുടെ മനം മയക്കുന്ന സംസാരത്തില്‍, ഞാനും, ഒന്ന്-രണ്ട് കൂട്ടുകാരും വീണു. ആറ് മാസത്തെ കോഴ്സിന് എന്നെ സംബന്ധിച്ച് നോക്കുമ്പോള്‍ എനിക്കൊരു വലിയ തുക തന്നെ അടക്കേണ്ടി വന്നു. വീട്ടുകാരുടെ സ്വപ്നങ്ങള്‍ പലതുമായിരുന്നു. പക്ഷേ, എനിക്കല്ലേ അറിയൂ, എന്റെ തലയില്‍ ഒന്നുമില്ല എന്നതും, പരീക്ഷകളില്‍ പലതും ജയിച്ചത് കോപ്പി അടിച്ചിട്ടായിരുന്നു എന്നതും.

അങ്ങനെ ഒരു വെല്ലുവിളിയാട്ട് തന്നെ (സുന്ദരിമാര്‍ ഇടക്കിടക്ക് കോഴിസിന്റെ അഡ്മിഷനെ പറ്റി ചോദിക്കാന്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ ഒരു വെല്ലുവിളി സ്വയം ഉണ്ടാകുകയായിരുന്നു) ഏറ്റെടുത്ത്, കോഴ്സിന് പോകാന്‍ തുടങ്ങി. വെല്ലുവിളി ആയത് കൊണ്ട് വീട്ടില്‍ നിന്നും പൈസയും തന്നില്ല. അങ്ങനെ ഒരു ഹോട്ടലില്‍ കാഷ്യറായി പണിയെടുത്ത് പഠനം തുടര്‍ന്നു.

ക്ലാസ്സിലെന്നും അദ്ധ്യാപകര്‍ക്ക് ഞാനൊരു തലവേദനായിരുന്നു. സിലബസിലില്ലാത്തോരോ ചോദ്യങ്ങളും, “ഞെളിയലും, പിരിയലുമൊക്കെ” എന്റെ ഒരു സ്വഭാവമായിരുന്നു. (ഈ ഞെളിയലും പിരിയലും കാരണം സ്ക്കൂളില്‍ എനിക്ക് സുനില്‍ മാഷ് ഐസോട്ടോപ്പ് എന്ന് ചെല്ലപ്പേര് ഇട്ടു തന്നു). പക്ഷേ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അറിയാത്ത സാറിന് (ഇയാള്‍ പ്ലയ്സ്മെന്റ് വഴി അവിടെ ജോലികുട്ടി പുതുതായി വാദ്യാര്‍ പണി തുടങ്ങിയതായിരുന്നു) എന്നും ഞാനൊരു കരടായിരുന്നു. എന്നാല്‍ റിസപ്ഷനിലെ ഒരു അച്ചായത്തി പെണ്‍കുട്ടി എന്നെ പ്രേമിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അവളുടെ വാക്കിലും പ്രവര്‍ത്തിയിലും എന്നെ കാണിച്ചു. ഇതിനിടയില്‍ അവളുടെ വീട്ടിലേക്ക് എന്നെ ക്ഷണിച്ച് മമ്മിയേയും, അച്ചാച്ചനേയുമൊക്കെ പരിചയപ്പെടുത്തി, സല്‍കരിച്ചു. അപ്പോള്‍ തന്നെ എനിക്ക് പന്തികേടല്ലാം തോന്നിയിരുന്നു. പക്ഷേ തിരിച്ച് എനിക്ക് പ്രേമം ഇല്ലെങ്കിലും അവളുടെ സ്നേഹത്തെ അറിയുന്നതിന് മുമ്പ് തന്നെ അക്കാദമിയില്‍ നിന്നും എന്നെ പുറത്താക്കി, കാരണം എന്റെ കോഴ്സ് അപ്പോഴേക്കും കഴിഞ്ഞിരുന്നു. അങ്ങനെ അവിടെ നിന്ന് ഒരുവിധം രക്ഷപ്പെട്ടെന്ന് പറയാല്ലോ.

Sunday, July 6, 2008

കേരളീയരില്‍ ഒരു പാശ്ചാത്യ വല്‍കരണം

“മലയാളികളില്‍ പാശ്ചാത്യ വല്‍കരണം” എന്ന പ്രക്രിയ വേണോ വേണ്ടയോ എന്ന് ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സംഭവമാണ്. നാം ഇന്നു നില കൊള്ളുന്ന യുഗത്തിന്റെ സാങ്കേതിക വിദ്യയിലും, മറ്റിലുമുള്ള അസൂയാവഹമായ വളര്‍ച്ച ആരേയും അമ്പരപ്പിക്കും. ഏതൊരു മേഖല പരിശോധിച്ച് നോക്കിയാലും സാങ്കേതിക വിദ്യ ആ മേഖലയില്‍ കൊണ്ട് വന്ന മാറ്റങ്ങള്‍ നമുക്ക് തള്ളിപ്പറയാനാവില്ല. കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ അടുത്ത് പോലും അതിന്റെ ഉദാഹരണങ്ങള്‍ പറയേണ്ട കാര്യമില്ല.

പൊതുവെ ഇങ്ങനെയൊരു ആവാസ വ്യവസ്ഥിതിയുടെ മാറ്റത്തിന് വലിയൊരു കാരണക്കാര്‍ ജീവിതത്തെ മൊത്തം തിരക്കിലേര്‍പ്പെടുത്തിയ പാശ്ചാത്യര്‍ തന്നെ. എന്നാല്‍ അതിന്റെ അണിയറയില്‍ വലിയൊരു ഇന്ത്യന്‍ കരങ്ങളുണ്ടെന്നത് വേറൊരു നഗ്ന സത്യം.

ഇത്തരം രീതിയില്‍ പാശ്ചാത്യ വല്‍കരണത്തിന്റെ നേട്ടങ്ങല്‍ മാത്രം നമ്മുടെ ബാലപാഠങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച് അതിന്റെ തിന്മ ഭാഗത്തെ കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെ, മനഃപൂര്‍വ്വം ഒഴിവാക്കാനാണ് നാം പൊതുവെ ശ്രമിക്കാറുള്ളത്. കാരണം അതിന്റെ ദൂഷ്യവശങ്ങളെ പറ്റി അറിഞ്ഞ് കഴിഞ്ഞാല്‍ പാശ്ചാത്യ പൊതുതാല്പര്യങ്ങള്‍ ഇന്ന് ലോകത്ത് നടപ്പിലാക്കാന്‍ കഴിയില്ല എന്നത് ഒരു രാഷ്ട്രീയ മുഖം, തന്നെയുമല്ല, ഓരോ മനുഷ്യനും, സ്വന്തം അസ്ഥിത്വത്തെ പോലും മതിമറന്ന് ആസ്വദിച്ച് ജീവിക്കുന്നതിന്റെ ഒരു സുഖം ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെട്ടേക്കാം എന്ന (നഷ്ട)ബോധവും നിലനില്‍ക്കുന്നു.

പാശ്ചാത്യരിലെ ബഹുഭൂരിഭാഗവും സ്വന്തം അച്ഛനമ്മമാരുടെ കൂടെ നില്‍കുന്നതിനേക്കാളും മുന്‍ഃതൂക്കം നല്‍കുന്നത് ‍ഇണയോടൊത്ത് ജീവിക്കാനാണ്. അതായത്, സ്കൂള്‍ ജീവതത്തില്‍ തന്നെ അവര്‍ ലൈഗികതകളില്‍ ഏര്‍പ്പെടുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അത്കൊണ്ട് തന്നെയായിരിക്കും, കുടുംബ ബന്ധങ്ങള്‍ പലപ്പോഴും തകരുന്നത്. അതിലേറെ വലിയ പ്രശ്നം, പൈശാചികതയുടെ ഏറ്റവും ക്രൂരമുഖമായ അച്ഛനേയും അമ്മയേയും ധിക്കരിക്കുകയും, അവരെ പീഠിപ്പിക്കുകയും ചെയ്യുന്നത് നമ്മുടെ കണ്ണുകളില്‍ ഇന്ന് നിസ്സാരമായി തോന്നുന്നു. ഒന്നുകൂടി വിശദമാക്കുകയാണെങ്കില്‍, ഇന്നു നമ്മുടെ നാട്ടില്‍, അമ്മയെ തല്ലിയാല്‍ (മുന്‍പ് തെറ്റായിരുന്നു എന്ന ഏകാഭിപ്രായം ഉണ്ടായിരുന്നതിനു പകരം) ഭിന്നാഭിപ്രായം വന്നു കഴിഞ്ഞ ഒരു സമൂഹമായി നാം മാറി. -സംസ്കാര ശൂന്യതയുടെ ഒരു മുഖം തന്നെ ഇത്.

അത് പോലെ തന്നെ സ്തീയുടെ ശരീര പ്രദര്‍ശനം. ഞാനിവിടെ അതിനെ പറ്റി കൂടുതലായി ഒന്നും പറയുന്നില്ല. കൂടതല്‍ പേരും മത്സരിച്ച് കൂടുതല്‍ ശരീരഭാഗങ്ങള്‍ മറ്റുള്ളവരെ കാണിക്കാന്‍ അണിഞ്ഞൊരുങ്ങുന്നു. ഇതിന്റെ വേറൊരു മുഖം എന്തെന്നാല്‍ നാം നമ്മോട് തന്നെ ചെയ്യുന്ന ചതി എന്നതാണ്. അതായത്, ഏതൊരു പുരുഷനും സ്ത്രഈയും സ്വന്തം ഇണയുടെ പവിത്രതയും, സൌന്ദര്യവും കാണാന്‍ ആഗ്രഹിക്കുന്നത് അവരുടെ മണിയറകളില്‍ വെച്ചാണ്. എന്നാല്‍ അതിനു മുമ്പു തന്നെ, കണ്ണു കൊണ്ടെങ്കിലും വ്യഭിചാരം നടത്താത്തവര്‍ ഉണ്ടോ എന്നത് പ്രസക്തിയില്ലാത്ത ചോദ്യമാണ്. എന്നാല്‍ കേരളീയ തനിമയിലോ, ഹിജാബ് ധരിച്ചോ അതുമല്ലെങ്കില്‍, സ്വന്തം ശരീരം ഏതെങ്കില്ലും രീതിയില്‍ പരിപൂര്‍ണ്ണമായി മറച്ച് വളര്‍ന്ന സ്ത്രീക്ക് ഇവിടെ കൊടുക്കേണ്ട സ്ഥാനം വളരെ വലുതാണ്. ഇതെഴുതുമ്പോള്‍ നമ്മുടെ മുന്‍ മുഖ്യന്‍ ശ്രീ. നായനാര്‍ പറഞ്ഞതോര്‍ക്കുന്നുഃ “പെണ്ണുള്ളിടത്തല്ലേ പെണ്‍വാണിഭവും ഉണ്ടാവുകയൊള്ളൂ.”
അങ്ങനെ ആധുനിക വല്‍കരണം നടക്കേണ്ടത് നമ്മുടെ വേഷ-വിധാനങ്ങളില്ല, മറിച്ച് ബുദ്ധിക്കും, മനസ്സിനും, സമ്പാദിച്ചെടുത്ത അറിവിലും മറ്റുമാണ്.

അത് പോലെ തന്നെയാണ് മലയാള ഭാഷ നേരിടുന്ന വധശ്രമങ്ങള്‍. ഏതൊരു ഭാഷക്കും, അതിന്റേതായ ഭംഗിയും, അന്തസ്സും ഉണ്ട്. എന്നാല്‍ എന്റെ പരിമിതമായ അറിവ് വെച്ച് നോക്കുമ്പോള്‍ മലയാളം ഒരുപടി മുന്‍പിലാണ്. കാരണം അമ്പിളിയമ്മാവനേയോ, ഇളം തെന്നലുകളില്‍ നൃത്തമാടുന്ന പച്ചപ്പനയോലകളേയോ, അരുവികളേയോ, ഇനി എന്തുമായിക്കൊള്ളട്ടെ, മലയാളത്തിന് അതിന്റെ ഏറ്റവും മാധുര്യമായ സാഹിത്യത്തില്‍ വിവര്‍ണിക്കാന്‍ കഴിയും. പക്ഷേ, നമുക്ക് അന്യഭാഷയുടെ വിവരണം അത്ര കണ്ട് ഉള്‍കൊള്ളണമെന്നില്ല. ഇതര സംസ്ഥാനങ്ങളിലും, രാജ്യങ്ങളിലും, മലയാളി സംഘടനകള്‍ നടത്തുന്ന മത്സരയിനങ്ങളില്‍ ഇപ്പോഴും അവര്‍ പ്രാധാന്യം കൊടുക്കുന്നത് മലയാളത്തിന്റെ തിരുച്ച് വരവിന് വേണ്ടിയുള്ള പരിപാടികള്‍ക്കാണ്. അതായത് അവര്‍ക്ക് തന്നെ അറിയാം മലയാളം നമ്മില്‍ നിന്ന് നഷ്ടപ്പെട്ട് പോയിരിക്കുന്നു അല്ലെങ്കില്‍ പോയി കൊണ്ടിരിക്കുന്നു എന്ന്. എങ്കിലല്ലേ തിരിച്ച് വരവ് എന്ന വാക്കിന് പ്രസക്തിയൊള്ളൂ. എന്നാല്‍ മലയാളത്തിന് സാഹിത്യകാരന്മാരും, നിരൂപകരും, പത്ര പ്രവര്‍ത്തകരും, അതിലുപരി മലയാളിയെന്ന മൊത്തം സമൂഹവും പുതു ജീവന്‍ നല്‍കേണ്ടതുണ്ട്. അതായത് ഇംഗ്ലീഷ് പോലുള്ള അന്യഭാഷകള്‍ വളര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. മുമ്പ് ലോകത്ത് ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്ന ഫ്രഞ്ച് ഭാഷയില്‍ മെച്ചപ്പെടുത്തലുകള്‍ ഇല്ലാത്ത് കൊണ്ടായിരിക്കണം ഇന്ന് അത് വളരെ പിന്നിലായി പോയതും.
യുവാക്കള്‍ സംഭാവന ചെയ്ത “അടിപൊളി” എന്ന വാക്ക് ഇതിന് ചെറിയൊരുദാഹരണം. ഇന്ന് മലയാളത്തിന് ഈ വാക്ക് ഒഴിച്ച് കൂടാന്‍ പറ്റാതെ ആയിരിക്കുന്നു. ഇത് പോലെ സ്വിച്ച് എന്ന ഇംഗ്ലീഷ് വാക്കിന് പകരം “വൈദ്യുത ആഗമന നിര്‍ഗമന നിയന്ത്രണ യന്ത്രം എന്ന വാക്കിന് പകരം മേല്‍ പറഞ്ഞവരുടെ ഒരു കൂട്ടായ്മ ഉണ്ടെങ്കില്‍ പുതിയ ഒറ്റവാക്ക് കണ്ട് പിടിക്കാന്‍ പറ്റും. അങ്ങനെ പല വാക്കുകളും... അല്ലാതെ പല ഭാഷകളും “കൂറ്റി കുയഷ്ഷ്” പറഞ്ഞ് അതിനെ വധിക്കാതിരിക്കുന്നതാകും അതിന്റെ ശരി.

എന്നാല്‍ ഇന്ന് മലയാളി അന്യരാജ്യങ്ങളില്‍ നേരിടുന്ന വലിയ ബുദ്ധിമുട്ട് എന്തെന്നാല്‍ അന്ന്യ ഭാഷാ കൈകാര്യ ശേഷി ഇല്ലായ്മ തന്നെ. സ്വന്തം പരിചയക്കുറവിനേയും, കഴിവില്ലായ്മയേയും മനസ്സിലാക്കുന്നതിന് പകരം, മുമ്പ് പഠിച്ചിരുന്ന സ്കൂളിനേയും, പഠിപ്പിച്ചിരുന്ന അദ്ധ്യാപകരേയും കുറ്റം പറയുന്ന മലയാളി സഹോദരങ്ങളും നമുക്കിടയില്‍ ഉണ്ട് എന്നത് ഒരു ദുഃഖ സത്യമാണ്.

സ്നേഹവും ജീവിതവും

“സ്നേഹിക്കാതെ കടന്നു പോകുന്നതാണ് ജീവിതത്തിലെ യഥാര്‍ത്ഥ ദുഃഖം, എന്നാല്‍ സ്നേഹിക്കുന്നവരോട് അത് പ്രകടിപ്പിക്കാതെ കടന്ന് പോകുന്നത് അതിലേറെ ദുഃഖകരവും”

Thursday, August 30, 2007

ഒരു കിഷ്‌ (ഇറാന്‍ ഐലന്റ്) യാത്ര

അപ്രതീക്ഷിതമായിട്ടായിരുന്നു ആ യാത്ര. കേറുന്നതിന്‌ മുമ്പായി നിയാസ്‌ എനിക്ക്‌ വിളിച്ചു. പൊതുവേ വിമാന യാത്രക്ക്‌ ദൈവ ഭക്തി കൂടും, എന്നാല്‍, ഇതിന്‌ അത്രക്കൊന്നും പോരാ, കുറച്ച്‌ കൂടി ഭക്തി കൂടിയേ പറ്റൂ, അതല്ലെങ്കില്‍ അവിടെക്കെത്തില്ല. പൊതുവെ, എവിടെ ചെന്നാലും പാര മാത്രം തരുന്ന ഇവന്‍ എന്നെ വെറുതെ പേടിപ്പിക്കാനാണെന്നു കരുതി. ബോര്‍ഡിംഗ്‌ പാസ്സിലോട്ട്‌ നോക്കി, അഞ്ചാം നിരയിലായിരുന്നു സീറ്റ്‌. മുന്‍ നൂറ്റാണ്ടുകളില്‍ ഓടിച്ചിരുന്നത്‌ പോലുള്ള പങ്കയുള്ള ഒരു കൊച്ചു വിമാനത്തില്‍ കേറി. എല്ലാവരും തിക്കിയും തിരക്കിയും വിമാനത്തിലോട്ട്‌ കേറി. ഞാന്‍ ഒന്നു ആശ്ചര്യപ്പെട്ട്‌ പോയി, കാരണം അവനവണ്റ്റെ സീറ്റില്‍ കേറാന്‍ എന്തിനാ ഇത്രക്കൊക്കെ? ആദ്യമാദ്യം കേറിയവര്‍ മുന്‍ സീറ്റുകളില്‍ ഇരുന്നു. അപ്പോഴാണ്‌ മനസ്സിലയത്‌ ഇത്‌ ഒരു തരം കേരളാ ട്രാന്‍സ്പോര്‍ട്ടാണെന്ന്‌. ഫിലിപ്പിനോകള്‍ കാക്കാകൂട്ടില്‍ കല്ലിട്ട പോലെ ചെവി തിന്നുന്നുണ്ടായിരുന്നു.
വണ്ടി (അങ്ങനെ വിളിച്ചേ പറ്റൂ) താഴെ ഇറങ്ങി. ഒരു ഭൂമി കുലുക്കം പോലെ, അല്ലെങ്കില്‍ റബര്‍ പന്ത്‌ താഴെ ഇട്ടത്‌ പോലെ, ഒന്ന്‌ പേടിപ്പിച്ച്‌ കളഞ്ഞു. എണ്റ്റെ കാട്ടിക്കൂട്ടല്‍ കണ്ടിട്ടായിരിക്കണം, തൊട്ടടുത്തുള്ള ഫിലിപിനോ ചോദിച്ചു: ആര്‍ യു ഫ്ളൈയിംഗ്‌ റ്റു കിഷ്‌ ഫസ്റ്റ്‌ ടൈം? ഡോണ്ട്‌ വറി മാന്‍.
ഇന്ത്യക്കാരുടെ പേടി സ്വപ്നമായ എക്സ്പ്രസ്സിന്‌ പോലുമില്ല ഇങ്ങനെയൊരു രംഗം. കിഷ്‌ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി: ഫെറാബി, ഖത്തം, ഗോള്‍ഡീഷ്‌... അങ്ങനെ അവിടെയുള്ള ഹോട്ടലുകളുടെ പേര്‌ വിളിച്ച്‌ കുറേ ഫാര്‍സികള്‍. ദുബൈയില്‍ നിന്നു തന്നെ ഫെറാബി ഹോട്ടലിലേക്ക്‌ പോകാനായിരുന്നു പ്ളാന്‍. കാരണം അവിടെ എണ്റ്റെ മുമ്പേ പോയവരുടെ നിര്‍ദേശ പ്രകാരം അതായിരുന്നു നന്നു. ഫറാബിയില്‍ ഞങ്ങളെയും കാത്ത്‌ കുറേ മലയാളികള്‍, ഉഗ്ര വരവേല്‍പ്പും പരിചയപ്പെടലും കഴിഞ്ഞതിന്‌ ശേഷം 210ാം റൂമെടുത്തു. മിക്കവാറും പേര്‍ സ്വന്തം കഷടതയേയും, സമയ ദോഷത്തേയും ശപിച്ച്‌ കിഷ്‌ ജീവിതം പാറി നടന്ന്‌ ആസ്വദിക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും മിക്കവാറും പേര്‍ അങ്ങിനെത്തന്നെയാണ്‌. ജോലിയില്ലെങ്കില്‍, ഉദ്ധേഷിച്ചത്‌ കിട്ടിയിട്ടില്ലെങ്കില്‍, ഇവിടെ വരണ്ടായിരുന്നെന്നും, മറ്റുമുള്ള പല ഡയലോഗുകള്‍ വരും.

രാവിലത്തെ ഭക്ഷണം, ന്‍ഘാ, അതൊരു സംഭവമായിരുന്നു. പലരും ആദ്യമായിട്ടായിരിക്കും ഉണക്ക റൊട്ടി, ചീസും, ജാമും, ചേര്‍ത്ത്‌ കഴിക്കുന്നത്‌. പലരും ആ റൊട്ടിയെ പങ്കായമെന്നും, മുട്ടന്‍ വടിയെന്നും, അങ്ങനെ പല പേരുകളും വിളിച്ചത്‌. മുമ്പ്‌ കഴിച്ച്‌ പരിചയമുള്‍ലതിനാല്‍ എനിക്കതില്‍ പരാതിയ്യൊ പരിഭവമോ ഉണ്ടായിരുന്നില്ല. പക്ഷെ ആകെയുണ്ടായിരുന്നത്‌ ചായയിലയിരുന്നു. എന്തോ ഒരു ചായ. ന്‍ഘാ, ചായ തന്നെ. ഉച്ചക്കുള്ള ഖത്തം ഹോട്ടലില്‍ നിന്നുള്ള മലബാരി ഭക്ഷണമായിരുന്നു. പിന്നെ പുസ്തകങ്ങളും, ഉറക്കവും, മാറി മാറി എനിക്ക്‌ കൂട്ടുണ്ടായിരുന്നു.
പിറ്റേ ദിവസം ഞങ്ങള്‍ ഒരു കിഷ്‌ ട്യൂറ്‍ പോയി. പണ്ട്‌ കാറ്റില്‍ നശിച്ച്‌ പോയ ഗ്രീക്ക്‌ ഉരുക്കു കപ്പല്‍ കരക്കടിഞ്ഞ കിഷ്‌ തീരവും, അണ്ടര്‍ഗ്രൌണ്ട്‌ പട്ടണവും ഒക്കെ കണ്ടു. ആശൂറാ ദിവസമായതിനാല്‍, രാത്രി തെരുവെല്ലാം പ്രത്യേക വിളക്കുകള്‍ കൊണ്ട്‌ അലങ്കരിച്ചിരുന്നു. കൂടെ തൃശ്ശൂറ്‍ പൂരം പോലുള്ള വറ്‍ണ്ണാഭമായ വെടിക്കെട്ട്‌ ഫാര്‍സികള്‍ക്കും അവിടെ വരുന്ന യാത്രിയകള്‍ക്കും രസകരമായിരുന്നു. മുമ്പ്‌ പരഞ്ഞത്‌ കേട്ടതല്ലാതെ, ഷിയാ മുസ്ളിംകള്‍ ഈ ദിവസങ്ങള്‍ അലങ്കരിച്ച്‌ കാണുന്നത്‌ ആദ്യമായിട്ടായിരുന്നു. രാത്രികളില്‍ സ്വന്തം അനുഭവങ്ങള്‍ റൂമിലെ ഏല്ലാവരും തമ്മില്‍ പങ്കിട്ടു. കൂടെ പകല്‍ കണ്ട, ലോകത്ത്‌ ആദ്യമായി അമേരിക്ക നിരോധിച്ച ഒരു രാജ്യത്തിണ്റ്റെ സേനയുടെ അതിതീവ്ര സ്നേഹവും അമേരിക്ക നിരോധിക്കാനുണ്ടായ കാരണവും ആലോചിച്ച്‌ അന്നത്തെ രാത്രിക്ക്‌ ഉറക്കം വൈകി. കാരണം, ഇത്‌ തമില്‍ പൊരുത്തമില്ലായിരുന്നു.
മൂന്നാം ദിവസം എല്ലാവരോടും യാത്രപറഞ്ഞ്‌ സ്വന്തം റിസൈഡിംഗ്‌ സിറ്റിയായ ദുബൈയിലേക്ക്‌ തിരിച്ച്‌ പറന്നു.

Tuesday, August 21, 2007

ഒരു അദ്ധ്യാപകന്‍

‍എണ്റ്റെ പോളി പഠനത്തിന്‌ ശേഷം, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറും, നെറ്റ്‌വര്‍കിങ്ങും പഠിച്ചു. അതിനു ശേഷം, കോട്ടക്കലിനടുത്തുള്ള എടരിക്കോട്‌ എന്ന ഗ്രാമത്തില്‍, എനിക്ക്‌ ജോലിയും കിട്ടി.

എന്നേക്കാളും, പ്രായമുള്ള ഒരുപാട്‌ വിധ്വാന്‍മാരെ എനിക്ക്‌ പഠിപ്പിക്കേണ്ട ഭാഗ്യം അന്നെനിക്കുണ്ടായി. അതിനു ശേഷം, അധ്യാപനം എന്നത്‌ വളരെ രസകരവും, അതിനേക്കാളുപരി ബുദ്ധിമുട്ടുള്ളതുമാണെന്ന്‌ ശരിക്കും മനസ്സിലായി. സ്കൂളില്‍ പഠിക്കുമ്പോള്‍, എണ്റ്റെ വികൃതികളെല്ലാം എങ്ങിനെയാണ്‌ അന്നത്തെ അദ്ധ്യാപകന്‍മാര്‍ സഹിച്ചിട്ടുണ്ടാവുക എന്നു ഞാന്‍ അപ്പോഴാണ്‌ ചിന്തിച്ചത്‌. കുട്ടികളുടെ (ക്ഷമിക്കണം, മിക്കവാറും പേര്‍ കുട്ടികളായിരുന്നില്ല, പിന്നെ അദ്ധ്യാപകന്‍മാരുടെ ശൈലിയില്‍ അങ്ങനെയാണ്‌ വിളിക്കാറുള്ളത്‌ എന്നും ഞാന്‍ പഠിച്ചു) ഓരോ സംശയങ്ങള്‍ക്ക്‌ ആദ്യമൊക്കെ, മറുപടി പറയാന്‍ ഞാന്‍ നന്നേ പാട്‌ പെട്ടു. പക്ഷേ, അതിനെല്ലാം ഞാന്‍ അപ്പോള്‍ തന്നെ പല വിദ്യകളും പ്രയോഗിച്ചിരുന്നു. ആധുനിക വിഷയങ്ങളോട്‌ കൂടുതല്‍ താല്‍പര്യമുള്ളതിനാല്‍, കമ്പ്യൂട്ടര്‍ സംബന്ധമായ എന്തും ഞാന്‍, അതിലേക്കെത്തിക്കുമായിരുന്നു.

ആ വര്‍ഷത്തെ ഓണം എനിക്ക്‌ അവിടെ പങ്കെടുക്കേണ്ടി വന്നു. പൊതുവെ ജീവിതം ഒരു സാഹസികമായതിനാല്‍, പ്രിന്‍സിപ്പാള്‍ എന്നെയായിരുന്നു കലാപരിപാടികളുടെ നിയന്ത്രണം എല്‍പിച്ച്‌ തന്നത്‌. പക്ഷേ, ഓണ സദ്യകളൊന്നുമില്ലെങ്കിലും, നാട്ടിലെ ക്ളബ്‌ അന്ന്‌ ഉത്സാഹകരമായ മത്സരങ്ങള്‍ നടത്തുന്നത്‌ കാണാനും, കൂടാനുമായിരുന്നു എനിക്ക്‌ താല്‍പര്യം. അങ്ങനെ ഞാന്‍ ആകാംക്ഷയോടെ ആ ചുമതല ഏറ്റെടുത്തു. പൂക്കളത്തിണ്റ്റെ ദൌത്യം പ്രിന്‍സിപ്പാള്‍ തന്നെ ഏറ്റെടുത്തു. പഞ്ചഗുസ്തി മത്സരവും, തീറ്റ മത്സരവുമൊക്കെ, പുറത്ത്‌ നിന്ന്‌ പങ്കെടുക്കാന്‍ പറ്റാത്ത വേദനയോടെ കാണേണ്ടി വന്നു.

അവിടെ നിന്നാണ്‌ എനിക്ക്‌ യെമന്‍ എന്ന രാജ്യത്തിലേക്ക്‌ വിസ കിട്ടുന്നത്‌. മുമ്പ്‌ അവിടെ നിന്നും പിരിഞ്ഞു പോയവര്‍ക്കൊക്കെ കൊടുത്ത ഗെറ്റ്‌ റ്റുഗതര്‍ പാര്‍ട്ടികളൊക്കെ വളരെ രസകരമായിരുന്നു, എന്നാല്‍, ഞാന്‍ പോകുന്ന സമയത്ത്‌, ഒരാള്‍ക്കും, മനസ്സ്‌ തുറന്ന്‌ ചിരിക്കാനോ സംസാരിക്കനോ കഴിയാതെ കണ്ണ്‌ നിറയുന്നതായി പ്രിന്‍സിപ്പാളിണ്റ്റെ മുഖം നോക്കിയപ്പോള്‍ തന്നെ എനിക്ക്‌ മനസ്സിലായി. ജനുവരി ഒന്നു മുതല്‍ ആരമ്പിച്ച്‌ ആഗസ്റ്റ്‌ 15 വരെ ചുരിങ്ങിയ കാലം എണ്റ്റെ അദ്ധ്യാപനം അടിപൊളിയാക്കി.

Monday, August 6, 2007

ഹിരോഷിമ- നാഗസാക്കി





E=mc2 എന്ന സൂത്രവാക്യം അമേരിക്ക ഹിരൊഷിമയില്‍ പരീക്ഷിച്ചിട്ട്‌ ഇന്നേക്ക്‌ 62 വര്‍ഷം തികയുന്നു. എന്നിട്ടും ഒട്ടും തന്നെ കാരുണ്യമില്ലതെ പിന്നെയും ആ സൂത്രവാക്യവുമായി മുന്നോട്ട്‌ പോയിക്കൊണ്ടേ ഇരിക്കുന്നു. യഅ്ജൂജിണ്റ്റെയും, മഅ്ജൂജിണ്റ്റെയും സന്തതിയാണോ അമേരിക്കന്‍ ഭരണ കൂടം?
അല്ലയോ അമേരിക്ക, നീ ഒന്നോര്‍ക്കുക. നിനക്ക്‌ ഇപ്പോള്‍ എതിരാളി ആരുമില്ലെന്ന ധാര്‍ഷ്‌ഠ്യം ഉണ്ടെങ്കില്‍, അതിന്‌ വില കൊടിക്കേന്ദി വരുന്നത്‌ ഇതൊന്നും അറിയാത്ത, നിന്നില്‍ ജനിച്ചു വീഴുന്ന ഒരുപാട്‌ മനുഷ്യ ജീവിതങ്ങല്‍ മാത്രമാണ്‌.
സെപ്റ്റമ്പറുകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പക്ഷെ, ആ പ്രാര്‍ത്ഥന ഫലിക്കണമെങ്കില്‍ നിണ്റ്റെ നരനായാട്ടും നീ അവസാനിപ്പിക്കുക
















Sunday, August 5, 2007

ജഡ്ജ്‌മെണ്റ്റ്‌

കണ്ണില്ലാത്തവനേ കണ്ണിണ്റ്റെ വിലയറിയൂ എന്നു പറയുന്നത്‌ തികച്ചും സത്യമാണ്‌. നമ്മുടെ കൂടെ വസിക്കുന്ന എത്ര പേര്‍ കണ്ണും, കാതും, കൈയ്യും, കാലും അതുമല്ലെങ്കില്‍ മനസ്സിണ്റ്റെ താളവും ഒക്കെ നഷ്ടപ്പെട്ടവര്‍...ഇതൊക്കെ നോക്കിയാല്‍ ഞാനും, നിങ്ങളുമൊക്കെ എത്ര ഭാഗ്യവാന്‍മാരാണല്ലേ... നമ്മുടെ കണ്ണിണ്റ്റെ സ്ഥാനം ശരീരത്തിണ്റ്റെ മറ്റൊരു ഭാഗത്തായി ചിന്തിച്ചിട്ടുണ്ടോ? അതു പോലെ തന്നെ, ശരീരത്തിണ്റ്റെ മറ്റു ഭാഗങ്ങള്‍ (നാഡികളും, എല്ലുകളുമൊക്കെ ഉള്‍പ്പെടെ) എത്ര ക്രിത്യതയോടെയാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.
അല്ലെങ്കിലും, മനുഷ്യന്‍ നന്ദി കെട്ടവനാണ്‌, ദ്രോഹിയാണ്‌, ചതിയനാണ്‌, അങ്ങിനെ പോകുന്നു മനുഷ്യണ്റ്റെ ഗുണവിശേഷങ്ങള്‍. ഇന്ന്‌ ലോകത്ത്‌ എല്ലാ സസ്യ-ജന്തു ലതാതികള്‍ക്ക്‌, ശാസ്ത്രീയമായി ഏകദേശം മൂന്ന്‌ വര്‍ഷത്തേക്കുള്ള ശ്വസന വായു മാത്രമേ ഉള്ളൂ എന്നാണ്‌. എന്നിട്ടും അത്‌ പുനര്‍നിര്‍മിക്കപ്പെടുന്നു. നമുക്ക്‌ പറ്റുന്ന ആപത്ത്‌ സമയത്ത്‌ കുടിക്കുന്ന വെള്ളത്തിനും ഓക്സിജനുമൊക്കെയായി എത്ര പണമാണ്‌ ആശുപത്രികളിലും മറ്റുമായി കൊടുക്കുന്നത്‌? ഇത്രയും കാലം നാം ഉപയോഗിച്ച വെള്ളം, വായു.... അങ്ങിനെ പോകുന്നു നമ്മുടെ ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോയ ദൈവത്തിന്‌ കൊടുക്കേണ്ട കടപ്പട്ടിക. എന്നിട്ടും, ദൈവത്തിനോട്‌ കടപ്പാട്‌ കാണിക്കാനും, സ്നേഹവും സമധാനവും ഭൂമിയില്‍ വരുത്താനും നന്ദികെട്ടവനായ മനുഷ്യനു കഴിഞ്ഞിട്ടില്ല.
സ്വന്തം ബുദ്ധിയോടും, വിവേകത്തോടും ആത്‌മാര്‍ത്ഥമായിത്തന്നെ ചോതിക്കുക: ചെയ്തു പോയ നന്‍മയും തിന്‍മയും വിലയിരുത്തപ്പെടുന്ന ഒരു ദിവസം വരുമോ ഇല്ലേ എന്ന്‌.

Saturday, August 4, 2007

തുടര്‍ക്കഥ

Coming Soon

Thursday, August 2, 2007

ഹു ആം ഐ

മുഴുവന്‍ പേര്‌ അബ്ദുല്‍ ഫത്താഹ്‌, ഞാന്‍ എന്നെ 'ഫത്തു' എന്നു വിളിക്കും, പിന്നെ കൂട്ടുകാര്‍ എന്നെ പല പേരിലും വിളിക്കും. അവരെല്ലാം കൊച്ചു കുട്ടികളല്ലേ, ന്‍ഘാ.... എന്തെങ്കിലും വിളിക്കട്ടെ